പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ യില്‍ ടോളിവുഡിലെ യൂത്ത് സ്റ്റാർ വിജയ് ദേവരകൊണ്ടയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുമെന്ന് വാർത്ത. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ആരാധരിൽ ഇരട്ടി ആവേശം നിറയ്ക്കുന്ന പുതിയ വാർത്ത പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വൈ.എസ്.ജഗന്റെ വേഷത്തിലാണത്രേ വിജയ് എത്തുക. നേരത്തേ തമിഴ് താരം കാര്‍ത്തിയുടെ പേര് ഈ കഥാപാത്രത്തിനായി പറഞ്ഞ് കേട്ടിരുന്നു.
വൈ.എസ്.ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് മഹി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ഇതിവൃത്തം. 1999 മുതല്‍ 2004 വരെയുള്ള അദ്ദേഹത്തിന്റെ ജീവിത കഥയാണിത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച് അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്.
30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയാണ്. സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി ചിത്രത്തിലെത്തും.