‘‘ഇനി എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍
കാര്‍ത്യായനി അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ അതിശയിപ്പിച്ചു: ‘കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം’. സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം ! സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും ‘നല്ലമാര്‍ക്ക്’ നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവർത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു’’. പറയുന്നത് മഞ്ജു വാര്യരാണ്.
പൂര്‍ണ്ണ സാക്ഷരത ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ നൂറില്‍ 98 മാര്‍ക്കോടെ ഉന്നത വിജയം നേടിയ 96കാരി കാര്‍ത്യായനി അമ്മയ്ക്ക് ആശംസകൾ നേർന്ന് സാക്ഷരതാ മിഷന്‍ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.
സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷ എഴുതിയവരില്‍ 42933 പേര്‍ വിജയിച്ചു. 99.008 ശതമാനമാണ് വിജയം. സംസ്ഥാന സാക്ഷരതാ മിഷന്‍ തയാറാക്കിയ സാക്ഷരതാ പാഠാവലിയില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. നാല്‍പ്പത് മാര്‍ക്കിന്റേതായിരുന്നു എഴുത്തുപരീക്ഷ. 30 മാര്‍ക്കിന്റെ വായനാ പരീക്ഷയും. 30 മാര്‍ക്കിന്റെ കണക്ക് പരീക്ഷയും.
കാര്‍ത്ത്യായനി അമ്മ എഴുത്തു പരീക്ഷയില്‍ 38 മാര്‍ക്കും വായനയില്‍ 30 മാര്‍ക്കും കണക്കില്‍ 30 മാര്‍ക്കും നേടി. കാര്‍ത്ത്യായനി അമ്മയുടെ ഒപ്പമിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് നൂറില്‍ 88 മാര്‍ക്ക് ലഭിച്ചു.
മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ 'തോല്പിച്ച' കെ.കാര്‍ത്യായനിഅമ്മ എന്ന അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചത്. സാക്ഷരാതാമിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ് വില്‍ അംബാസിഡര്‍ എന്ന നിലയില്‍ സഹകരിക്കുന്നതുകൊണ്ട് ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു. ഇനി എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്യായനി അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ അതിശയിപ്പിച്ചു: 'കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം.' സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം! സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും 'നല്ലമാര്‍ക്ക്'നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവർത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു. അക്ഷരത്തിന്റെ വെളിച്ചം ഇങ്ങനെ അനേകരിലേക്ക് പടരട്ടെ. കാര്‍ത്യായനി അമ്മൂമ്മ നൂറാം വയസില്‍ നൂറില്‍ നൂറുനേടട്ടെ....