നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിന്റെ ഓർമ്മകൾ പങ്കുവച്ച് മഞ്ജുവാരിയർ. ഏതൊരു കലാകാരനും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്ന് മഞ്ജു പറയുന്നു. എന്നും എപ്പോഴും സ്നേഹം മാത്രം വിളമ്പിയിരുന്ന നന്മ മനുഷ്യനായിരുന്നു കുഞ്ഞു മുഹമ്മദ് ഇക്കയെന്നും മഞ്ജു ഓർമ്മിക്കുന്നു. മഞ്ജു നായികയായി എത്തിയ കമല്‍ ചിത്രം ആമിയിലും കുഞ്ഞുമുഹമ്മദ് പ്രവർത്തിച്ചിരുന്നു.
മഞ്ജു വാരിയറുടെ കുറിപ്പ് വായിക്കാം–
ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം. 'ഈ പുഴയും കടന്നി' ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്.
ഏറ്റവും ഒടുവിൽ 'ആമി' യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട....
ഫഹദ് നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ പ്രകാശന്റെ’ ലൊക്കേഷനിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞുമുഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 5.55 ന് മരണം സംഭവിച്ചു.