Thursday 16 July 2020 01:04 PM IST

‘കല്യാണം കഴിക്കും മുൻപേ ചിലർ ഞങ്ങളെ ഡിവോഴ്സാക്കി’! കോവിഡ് ബ്രേക്ക് പറഞ്ഞ കല്യാണത്തിന്റെ ‘ടെൻഷൻ’ വിശേഷങ്ങളുമായി മീര

V.G. Nakul

Sub- Editor

meera-1

ചാനലിൽ ചിരിയുടെ രസച്ചരട് പൊട്ടിച്ച് മീരയാണ് സാധാരണ പറയുക, ‘ആരും പോകരുത്, ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പൊത്തന്നെ മടങ്ങിയെത്താം, എ ഷോർട്ട് ബ്രേക്ക്’ എന്ന്. അപ്പോഴൊന്നും സ്വപ്നത്തിൽ പോലും ഓർത്തില്ല, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങിന്, വിവാഹത്തിന്, ഒരു വില്ലൻ ബ്രേക്ക് പറയുമെന്ന്. കോവിഡ് നിർബന്ധപൂർവം എടുപ്പിച്ച ഇടവേളയ്ക്ക് കട്ട് പറഞ്ഞ് ഒടുവിൽ മീര, വിഷ്ണുവിന്റെ സ്വന്തമായി. മീരയുടെ ‘ടീമിൽ’ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ മല്ലപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെയും ലളിതയുടെയും ഇളയ മകൻ വിഷ്ണു കൂട്ടായി എത്തിയിരിക്കുകയാണ്.

കോമഡി ഷോയുടെ അവതാരകയായി എത്തി മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗം തന്നെയാണ് ഇപ്പോൾ ഈ തിരുവനന്തപുരത്തുകാരി. ബുധനാഴ്ച ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. അനിൽകുമാർ–ഗീത ദമ്പതികളുടെ ഒറ്റമകളായ മീര സിവില്‍ എൻജിനീയറിങിന് ശേഷം മാധ്യമ മേഖലയോടുള്ള പ്രണയത്താൽ ജേണലിസം പഠിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവുമൊക്കെ നിറഞ്ഞ കുടുംബത്തിൽ നിന്നാണ് ടെലിവിഷൻ മേഖലയിലേക്ക് മീരയുടെ വരവ്. തിരുവനന്തപുരം വെസ്റ്റ് മുൻ എം.എൽ.എ എം.പി നാരായണൻനായർ മീരയുടെ മുത്തച്ഛനാണ്. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ഫസ്റ്റ് കസിനും. വിവാഹ ശേഷം വിഷ്ണുവിന്റെ തിരുവല്ല മല്ലപ്പള്ളിയിലെ വീട്ടില്‍ വച്ച്, വിവാഹ വിശേഷങ്ങൾ മീര ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുന്നു.

meera-4

താലി കെട്ടും മുമ്പ് കരഞ്ഞു പോയി

ജൂലൈ അ‍ഞ്ചിന് മുമ്പ് കല്യാണം നടത്തണം എന്നായിരുന്നു ആദ്യ പ്ലാൻ. പക്ഷേ, തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ ആയതിനാൽ നടന്നില്ല. അതിനു ശേഷമുള്ള ഒന്നു രണ്ടാഴ്ച വളരെ ടെൻഷനിലായിരുന്നു. ജൂലൈ 15 ന് മുമ്പ് എന്തായാലും കല്യാണം നടത്തണം എന്ന് വീട്ടുകാർക്കും നിർബന്ധം. അതു കഴിഞ്ഞാൽ കർക്കടകം തുടങ്ങും. അങ്ങനെയായാൽ ആചാര വിധി പ്രകാരം കല്യാണം വീണ്ടും നീളും. ഒടുവിൽ ബുധനാഴ്ച കല്യാണം തീരുമാനിച്ചെങ്കിലും ഞായറാഴ്ച വരെ ട്രിപ്പിൾ ലോക്ക് ഡൗൺ മാറ്റാത്തതിനാൽ എല്ലാവരും വലിയ ആശങ്കയിലായിരുന്നു. എങ്ങനെയാകും എന്ന് ഒരു ഊഹമുമുണ്ടായിരുന്നില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ ആണെങ്കിൽ പരമാവധി 20 പേർക്കേ കല്യാണത്തിൽ പങ്കെടുക്കാൻ പറ്റുകയുള്ളു.

ഞായറാഴ്ചയും ലോക്ക് ഡൗൺ പിൻവലിക്കാതെയായപ്പോൾ എല്ലാവരും ടെൻഷനിലായി. ഒന്നും അറേഞ്ച് ചെയ്യാൻ പറ്റുന്നില്ല. ബന്ധുക്കൾക്ക് വരാൻ പറ്റുന്നില്ല. പന്തൽ ഒരുക്കാനുള്ള പൂവു പോലും ബാംഗ്ലൂരിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരാനാകാത്ത അവസ്ഥ. പക്ഷേ സാഹചര്യം ഉൾക്കൊള്ളണമല്ലോ. ഒടുവില്‍ അതിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്തി.

meera-3

എന്തായാലും ഞായറാഴ്ച വരെയുള്ള ടെൻഷൻ മാനേജ് ചെയ്ത് ബുധനാഴ്ച കല്യാണം നടന്നു. ആകെ 50 പേരാണ് കല്യാണത്തിൽ പങ്കെടുത്തത്. എനിക്കു വേണ്ടി ഏറ്റവും കൂടുതൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന50 പേരും ആ വിവാഹ നാളിൽ ഒപ്പമുണ്ടായതിൽ സന്തോഷം. അതിന് ഒരു മനോഹാരിതയുണ്ടായിരുന്നു.

താലി കെട്ടും മുമ്പ് ഞാൻ കരഞ്ഞു പോയി. രണ്ടാണ് കാരണം. ഒന്ന് ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം. ഞാൻ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാൻ. അച്ഛനും ഭയങ്കര കരച്ചിലായിരുന്നു.

താലികെട്ടും മുൻപേ ഡിവോഴ്സ്’

നിശ്ചയം നടന്നിട്ട് 6 മാസം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൊക്കെ വലിയ വാർത്തകൾ വന്നു. ഞാൻ പലയിടത്തും പോകുമ്പോൾ എല്ലാവരും ചോദിക്കുക ‘കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്സ് ആണോ’ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു പറഞ്ഞു മടുത്തു.

meera-2

ലോക്ക് ഡൗൺ ആയപ്പോൾ എനിക്കും വിഷ്ണുവിനും കാണാൻ പറ്റുമായിരുന്നില്ല. ഏപ്രിൽ തൊട്ട് എഴുപത് എൺപത് ദിവസം ഞങ്ങൾ തമ്മിൽ നേരിൽ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ ചോദ്യം. ലോകം ഇത്തരം ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നറിയാനാണ് ആളുകൾക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ.

അതിനിടെ വലിയ വേദനയുണ്ടായ ഒരു സംഭവമുണ്ടായി. ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് കാറിൽ ചെന്നിറങ്ങുമ്പോൾ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് ഏന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ,

‘‘യൂ ട്യൂബിൽ കല്യാണം കഴിഞ്ഞതു കണ്ടു. ഭർത്താവ് ഒപ്പം ഇല്ലേ...? ’’ എന്ന്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്നു ഞാൻ പറഞ്ഞപ്പോൾ ‘‘അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയി എന്ന് യൂട്യൂബിൽ കണ്ടല്ലോ’’ എന്നാണ് അവർ പറഞ്ഞത്. ഞാൻ അന്തം വിട്ടു നിന്നു പോയി.

meera-6

അടുത്തിടെ ഒരു യൂ‍്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കൂടുതല്‍ കിട്ടിയ കമന്റേതാണെന്ന് ചോദിച്ചപ്പോൾ, ‘പത്ത് കമന്റിൽ 6 കമന്റും ഞാൻ കണ്ടത് എൻഗേജ്മെന്റു പോലെ ഡിവോഴ്സും ഇവരൊക്കെ ആഘോഷിക്കണ്ടതല്ലേ...’ എന്നാണെന്നു ഞാൻ പറഞ്ഞു. അതോടൊപ്പം ‘ആദ്യം ഞങ്ങൾ ഒന്നു കല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്സിനെക്കുറിച്ച് പറയാം’ എന്നും ഞാൻ തമാശയായി പറഞ്ഞു. പക്ഷേ അഭിമുഖം വന്നപ്പോൾ അവർ ഇട്ട ഹെഡ്ഡിങ് ‘ഡിവോഴ്സിനെ പറ്റി മീര’ എന്നാണ്. അതു തുറന്നു പോലും നോക്കാത്ത ആളുകള്‍ കരുതിയത് ഞാൻ കല്യാണം കഴിച്ച് ഡിവോഴ്സും ആയി എന്നാണ്. അവരോടൊക്കെ എന്താണ് പറയുക.

meera-7

കോവിഡ് കാലം മാറുമ്പോൾ കല്യാണത്തിന്റെ പാർട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മീരയുടെ കുസൃതി നിറഞ്ഞ മറുപടി ഇങ്ങനെ, ‘‘ഉറപ്പായും ഉണ്ടാകും. അത് ഫസ്റ്റ് വെഡ്ഡിങ്ങ് ആനിവേഴ്സറി എങ്കിൽ അങ്ങനെ കുഞ്ഞിന്റെ നൂല് കെട്ടായിട്ടാണെങ്കിൽ അങ്ങനെ...’’