താരസംഘടനയായ അമ്മയുടെ അമരത്തേക്ക് സൂപ്പർസ്റ്റാർ മോഹൻലാൽ. അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായയാണ് സൂചന. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു.
17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇന്നസെന്റിന്റെ പകരക്കാരനായി ആര് എത്തും എന്നുള്ള ചർച്ചകളും സജീവമായിരുന്നു. ഇതിനിടെയാണ് മോഹൻ ലാലിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഇൗ സ്ഥാനത്തേക്ക് കൊണ്ടു വരാൻ മുൻ പ്രസിഡന്റു കൂടിയായ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്.
നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥി എന്നുന്ന പക്ഷം താൻ പിൻമാറുമെന്ന് മോഹൻലാൽ വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു. ഇപ്പോൾ ഒാസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും. പ്രഖ്യാപനവും അന്നുണ്ടായേക്കും.
അതേസമയം കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ഇവർ രണ്ടു പേരും രണ്ടുപാർട്ടിയിലുള്ള എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്. എന്നാൽ മത്സരമുണ്ടായാൽ സ്ഥിതിഗതികൾ മാറിയേക്കും.
നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമുണ്ടായ ചില വഴിത്തിരിവുകളും സിനിമയിലെ വനിതാ സംഘടനയുടെ രൂപീകരണവും അമ്മ നേതൃമാറ്റത്തെ സ്വാധീനിക്കുമെന്ന് വ്യക്തം. ജനറൽ ബോഡി യോഗത്തിൽ ഒൗദ്യോഗിക പാനലിന് എതിരായി ആരെങ്കിലും മത്സരിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.