രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിവാദങ്ങൾക്കും മറുപടി നൽകി നടൻ മോഹൻലാൽ. തന്റെ ജോലി സിനിമയാണെന്നും താൻ അതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും താരം പറയുന്നു. ലോക്സഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അറിയാത്തതിനാൽ, അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും മോഹൻലാൽ പറഞ്ഞു. മുൻപു പല പാർട്ടികളിലേയും പ്രധാനമന്ത്രിമാരെ സന്ദർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അപ്പോഴും ഇത്തരം വാർത്തകൾ തലപൊക്കി വന്നിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഹൻലാൽ സന്ദർശിച്ചതിനു പിന്നാലെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ തലപൊക്കിയത്. മോഹൻലാൽ തിരുവനന്തപുരത്ത് ലോക്സഭ സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന തരത്തിലായിരുന്നു വാർത്തകൾ.
വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു അതെന്ന് മോഹൻലാൽ പറയുന്നു. സന്നദ്ധ സേവന രംഗത്തും ആതുര സേവ രംഗത്തും വലിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന തങ്ങളുടെ ട്രസ്റ്റിനെക്കുറിച്ച് അറിയിക്കാനായിരുന്നു ആ കൂടിക്കാഴ്ച.
തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ സെന്റർ തുടങ്ങുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതെന്നാണ് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നത്.