Friday 22 March 2019 05:10 PM IST : By സ്വന്തം ലേഖകൻ

അവളുടെ സ്ഥാനത്ത് നമ്മുടെ കുഞ്ഞുങ്ങളാണെങ്കിലോ?, അവളും മനുഷ്യ ജീവിയാണ്

sreeya

ഓച്ചിറയില്‍ പതിമൂന്നു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം വലിയ ഒച്ചപ്പാടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടാക്കുന്നത്. അധികാരികളുടെ നിഷ്ക്രിയത്വവും നിസംഗഭാവവും ഉയർത്തി കാട്ടി കടുത്ത രീതിയിലുള്ള പ്രതിഷേധങ്ങളാണ് വിവിധയിടങ്ങിൽ നിന്നും ഉയർന്നു വരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേശ്. പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ വ്യാകുലപ്പെടുന്ന നമ്മള്‍, മറ്റൊരു നാട്ടില്‍ നിന്നും വന്ന് കേരളത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നത്തിന് കാത് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് ശ്രിയ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു നടിയുടെ പ്രതിഷേധം. എന്നും എപ്പോഴും, ഒപ്പം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രീയ.

ശ്രീയയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം–

ജീവിതത്തിന്റെ വർണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാൻകാരി പെൺകുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്. ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു. അനീതിയെ എതിർക്കുന്നതിലല്ല മറിച്ച് അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിർക്കുക എന്നതാണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നു. പ്രതികൾക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കിൽ, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച് ന്യായീകരിക്കുന്നു എങ്കിൽ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുംബത്തിനും നീതി കിട്ടേണ്ടതുണ്ട്.

ദാരിദ്ര്യത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നു കാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങൾ ഒരു സംഘം ക്രൂരന്മാർ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലർ തട്ടിക്കൊണ്ടു പോകുമ്പോൾ ആ പെൺകുട്ടി എന്തുമാത്രം വിഹല്വയായിരിക്കും? അവളുടെ വിലാപങ്ങൾ പരസ്യങ്ങളിൽ ഉദ്ഘോഷിക്കുന്ന നവോഥാന നമ്പർ:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ടാകില്ലെ? എന്തേ ആരും കേൾക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് കാതു കൊടുക്കുവാൻ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളിൽ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച് നമുക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ അവർക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ പോലീസിൽ പരാതിനൽകിയാൽ എത്ര വേഗമാണ് നടപടികൾ ഉണ്ടാകാറുള്ളതെന്ന് പ്രവാസികൾക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെൺകുട്ടിയുടെ നേർക്ക് പീഡന ശ്രമം ഉണ്ടായപ്പോൾ അവളുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നതുമാണ് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെൺകുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോൾ. അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് ഒറ്റപ്പെട്ടതായി കാണാൻ ആകില്ല. ഭയാനകമം വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് നേരെ നേരിട്ടും സൈബർ സ്പേസിലും ഉള്ള അതിക്രമങ്ങൾ. മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാർത്തകൾക്കൊപ്പവും കാണാറുണ്ട്. സമൂഹത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവൻ അപകടത്തിലാകും മുൻപേ എത്രയും വേഗം കണ്ടെത്തുവാൻ പൊലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങൾ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാൻ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാൻ തയ്യാറാകുക.

വോട്ട് അഭ്യർഥനയുമായി വരുന്ന രാഷ്ടീയ പ്രവർത്തകരോട് കൂടിയാണ്, വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ നിങ്ങൾ അവളുടെ തട്ടിക്കൊണ്ടു പോകൽ പ്രശ്നത്തെ ഗൗരവത്തിൽ എടുക്കാത്തത്? അവൾ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തിൽ ആണ് അവൾ ജീവിച്ചിരുന്നത്, അവൾക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.