പേട്ടയിലൂടെ പഴയ മാസ് രജനിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ആക്ഷൻ രംഗങ്ങളിലെ സൂപ്പർസ്റ്റാറിന്റെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. അതിന്റെ ക്രെഡിറ്റ് ആക്ഷന്‍ കൊറിയോഗ്രഫറായ പീറ്റർ ഹെയ്നാണെന്ന് നിസ്സംശയം പറയാം. ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ പിന്നാമ്പുറക്കഥ പറയുകയാണിപ്പോൾ പീറ്റര്‍ ഹെയ്ന്‍.
‘‘പേട്ടയില്‍ നഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ ഉപയോഗിച്ചുള്ള ഫൈറ്റ് രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ് ലീക്ക് ശേഷം പലരും നഞ്ചാക്ക് ഫൈറ്റ് ചെയ്തിട്ടുണ്ടെങ്കിലും രജനി സാര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു. നഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ ദൗത്യം എന്നെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടിലെത്തി രജനിസാറിനോട് കാര്യം വിശദമായി പറഞ്ഞു. ഷൂട്ടിങ്ങിന് മുമ്പ് പരിശീലിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കാൻ തുടങ്ങി. ഇടയ്ക്കിടെ, ‘എനിക്ക് 70 വയസ്സാകാറായി. ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങിനെയൊക്കെ പീഡിപ്പിക്കാമോ’ എന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. അദ്ദേഹത്തിന്റെ പരിശീലനം കാരണമാണ് ആ രംഗങ്ങള്‍ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്’’.– പീറ്റർ ഹെയ്ൻ പറയുന്നു.