Saturday 12 January 2019 09:47 AM IST : By സ്വന്തം ലേഖകൻ

പ്രതാപ് പോത്തൻ മനസിൽ കണ്ടു, പിള്ളേര് അന്നേ മരത്തിൽ കണ്ടു; ഈ ചിത്രം കഥ പറയുന്നു; കുറിപ്പ്

pp

സിനിമ സമ്മാനിക്കുന്ന നാടകീയതയും ട്വിസ്റ്റും സസ്പെൻസുമൊക്കെ ജീവിതത്തിൽ സംഭവിക്കാറുണ്ടോ? ഈ ചിത്രം ‘അതേ’ എന്ന മറുപടിയാകും നൽകുക. സിനിമ സ്വപ്നം കണ്ട് നടന്ന ഒരു കൂട്ടം യുവാക്കൾ വെള്ളിത്തിരയുടെ ലൈം ലൈറ്റിൽ മിന്നിത്തിളങ്ങുന്നതും ആ ചോദ്യത്തിനുള്ള മറുപടിയാണ്. സിനിമയ്ക്കായി അവർ ഏറെ അലഞ്ഞു, കഷ്ടപ്പെട്ടു ഒടുവിൽ ആ കാത്തിരിപ്പിന് ഫലമുണ്ടായി. വെള്ളിത്തിരയിയിലെ മുടിചൂടാമന്നന്മരാക്കി കൊണ്ടാണ് കാലം അവരുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും മറുപടി നൽകിയത്. ശരിക്കും സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.

വർഷങ്ങൾക്കുമുമ്പ് തമിഴ്ചാനൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയുടെ ചിത്രം പ്രതാപ് പോത്തൻ പങ്കുവച്ചപ്പോഴാണ് ആ സ്വപ്നയാത്രയുടെ കഥ ലോകമറിഞ്ഞത്്. ‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍) എന്നായിരുന്നു പരിപാടിയുടെ പേര്. പരിപാടിയുെട വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു.

അന്ന് അഞ്ച്പേരടങ്ങുന്ന ഒരു സംഘത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രതാപ് പോത്തൻ പറയുന്നു. ഭാവിസിനിമ ഇവരുടെ കൈകളിലാകുമെന്ന് അന്നേ വിചാരിച്ചിരുന്നതായി പ്രതാപ് പോത്തൻ പറയുന്നു. അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല എന്ന് ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് ‍. ആ സംഘത്തിലെ  എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേഹവും സന്തോഷവാനാണ്. ആ സംഘം ഇവരാണ്-കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍.

കാർത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയിൽ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. രജനികാന്തിനെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്ത ‘പേട്ട’ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.