അഭിമുഖത്തിൽ തന്റെ പരാമർശം വളച്ചൊടിച്ചെന്ന ആരോപണവുമായി ബോളിവുഡ് താരം പ്രീതി സിന്റ. താൻ ‘മീ ടൂ’ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്നാണ് താരത്തിന്റെ പരാതി. പരാമര്‍ശം വിവാദമായതോടെയാണ് ‘തന്നെ നിസ്സാരയും ഇന്‍സെന്‍സിറ്റിവുമായി കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന്’ താരം ട്വിറ്ററിൽ വിശദീകരണവുമായെത്തിയത്.
അഭിമുഖത്തിൽ എന്തെങ്കിലും മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടി വിവാദമായിരുന്നു. ‘‘എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ, ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. കാരണം, കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ’’.– എന്നായിരുന്നു പ്രീതിയുടെ മറുപടി. നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചു പെരുമാറുക എന്നും പ്രീതി പറഞ്ഞിരുന്നു.
ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രീതി രംഗത്തെത്തിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തു വളച്ചൊടിച്ച് കൊടുത്തതില്‍ വളരെ ദുഃഖമുണ്ടെന്നും അഭിമുഖത്തിനായി എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നു കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ പ്രീതി, അന്നേദിവസം താന്‍ 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ബോളിവുഡ് ഹംഗാമ മാത്രമാണ് തന്റെ അഭിമുഖം എഡിറ്റ് ചെയ്ത് നല്‍കിയതെന്നും, അതില്‍ നിരാശയുണ്ടെന്നും വ്യക്തമാക്കി.
പ്രീതിയുടെ ആരോപണത്തില്‍ ഇതുവരെ ബോളിവുഡ് ഹംഗാമ പ്രതികരിച്ചിട്ടില്ല.