‘‘പരീക്ഷകൾക്ക് എ പ്ലസും റാങ്കും ഒക്കെ കിട്ടിയ കുട്ടികളെ അഭിനന്ദിക്കുന്ന ദിവസമാണ് ഇന്ന്. ഞാൻ പക്ഷേ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്. ഞാൻ സ്കൂൾ പഠനത്തിനു ശേഷം കോളേജിൽ ചേരുകയും കോളേജു പഠനം പൂർത്തിയാക്കും മുമ്പേ അത് നിർത്തി സിനിമാ അഭിനയത്തിലേക്കു വരുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാഡമിക് കരിയർ പിന്തുടരണം എന്നാഗ്രഹിക്കുന്ന ആർക്കും ഞാൻ ഒരു ഉത്തമ ഉദാഹരണമല്ല’’
പറയുന്നത് പൃഥ്വിരാജാണ്. എറണാകുളം സെന്റ ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ വിദ്യാര്‍ഥികള്‍ക്കു മുമ്പിൽ, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം നടത്തിയ ഈ പ്രസംഗത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
എന്നാൽ ഇപ്പോൾ നിങ്ങൾക്കു മുമ്പിലുള്ള ദൗത്യം പഠനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ റാങ്കു കിട്ടാത്തവർ ജീവിതം ഒരു സർട്ടിഫിക്കറ്റോ ഒരു ഗ്രേഡോ റാങ്കോ അല്ല എന്നു മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠനം പൂർത്തിയാക്കാതെ സിനിമയിൽ അഭിനയിക്കണം എന്നു പറഞ്ഞപ്പോൾ, അന്ന് തന്റെ ഇഷ്ടത്തോട് അമ്മ മുഖം തിരിച്ചിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ഇഷ്ടം മനസിലാക്കുന്ന മാതാപിതാക്കളുണ്ടാകട്ടെ എന്ന ആശംസയോടെയാണ് പൃഥ്വി തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.