ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി വളർന്ന താരമാണ് രജിഷ വിജയൻ. അഭിനയത്തിലെ സ്വാഭാവികത രജിഷയെ വളരെ വേഗം ജനപ്രിയയാക്കി. രജിഷ നായികയാകുന്ന പുതിയ ചിത്രമാണ് ‘ജൂൺ’. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ വ്യത്യസ്ത കാലങ്ങളിലെ ജീവിതമാണ് താരം അവതരിപ്പിക്കുക. ഇപ്പോൾ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രജിഷ.
സ്കൂളിൽ പഠിക്കുന്ന കാലത്ത്, ബസില്‍ യാത്ര ചെയ്യവേ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസിലെ ഡോര്‍കീപ്പറെ താൻ തല്ലിയിട്ടുണ്ടെന്ന് രജിഷ പറയുന്നു.
‘‘ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് സംഭവം. നല്ല തിരക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്കൂള്‍ യൂണിഫോമില്‍ നില്‍പ്പുണ്ട്. ആകെ ഭയന്ന്, വിറച്ചാണ് കുട്ടിയുടെ നില്‍പ്പ്. ഞാന്‍ നോക്കുമ്പോൾ കണ്ടത് വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ ആ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നതാണ്. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ അവരും മിണ്ടുന്നില്ല. ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ചേച്ചിമാരോടും ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. അതിനിടെ അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു. ഒടുവിൽ ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടു’’.-രജിഷ പറഞ്ഞു.
ജൂൺ ഉടൻ തിയേറ്ററുകളിലെത്തും. ജോജുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ.