ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് ക്യാപ്റ്റൻ രാജുവിന്റെ വേർപാടെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയത്. എല്ലാവരോടും പ്രത്യേകരീതിയിലാണ് സംസാരിക്കുന്നത്. രാജുച്ചായൻ എന്നാണ് സ്വയം പരിചയപ്പെടുത്തുക’’. മമ്മൂട്ടി പറഞ്ഞു.
‘‘അടുത്തുകാലത്ത് അസുഖമുണ്ടായി. അതിനു മുമ്പ് അപടകത്തിൽ സ്ട്രോക്ക് ഉണ്ടായി കാലിന് പരുക്കേറ്റിരുന്നു. അവസാനമായി അഭിനയിച്ചതും എനിക്കൊപ്പം മാസ്റ്റർപീസിലാണ്. വടക്കൻ വീരഗാഥ, ആവനാഴി അങ്ങനെ പ്രസിദ്ധമായ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്’’. അദ്ദേഹം കൂട്ടിച്ചേർത്തു.