തന്റെ പുതിയ ചിത്രം രണം പരാജയമാണെന്നു വ്യക്തമാക്കിയ പൃഥ്വിരാജിനെതിരെയാണ് ചിത്രത്തിലെ സഹതാരം റഹ്മാന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് സോഷ്യൽ മീഡിയ.
‘പൃഥ്വിരാജിന്റെ കൂടെ’ എന്ന പരിപാടിയിലാണ് രണം പരാജയമാണെന്ന താരത്തിൽ പൃഥ്വിരാജ് സംസാരിച്ചത്.
‘‘എത്തരത്തിലുളള സിനിമകളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. അതിനുളള മെച്യൂരിറ്റിയും സിനിമയിലെ അനുഭവ പരിചയവും എനിക്കുണ്ട്. ചില കാര്യങ്ങൾ ചെയ്തു നോക്കണമെന്നാണ് എന്റെ ഹൃദയം പറയാറുളളത്. ചിലപ്പോൾ അത് നടക്കും, ചിലപ്പോൾ നടക്കില്ല. കൂടെ പോലുളള സിനിമകൾ വിജയമാവും. രണം പോലുളള ചില സിനിമകൾ വിജയിക്കില്ല. അത് എനിക്കറിയാം. പക്ഷേ ചില സിനിമകൾ നമ്മൾ ട്രൈ ചെയ്യണം. 10 വർഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകൾ ചെയ്തില്ലല്ലോ എന്നെനിക്ക് തോന്നാൻ പാടില്ല”. – താരം പറഞ്ഞു.
എന്നാൽ ഇതിനുള്ള മറുപടിയാണത്രേ‘രാജാവിന്റെ മകൻ’ സിനിമയിലെ ഹിറ്റ് ഡയലോഗുൾപ്പടെയുള്ള റഹ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.
ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്.
ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ.
അന്നും ഇന്നും.
ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു….
അതുകണ്ട് കാണികൾ കൈയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്.
അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.
അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ….,
അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി,
എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാൻ പിടയും……..’. – റഹ്മാൻ കുറിച്ചു.
അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ‘രണം’, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. നവാഗതനായ നിർമൽ സഹദേവായിരുന്നു സംവിധാനം.