ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ താരനായികയായിരുന്നു രേഖ. വർഷങ്ങൾക്കു ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി വന്ന താരം ക്യാരക്ടർ റോളുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോഴിതാ, ഒരു വർഷം മുമ്പു നടന്ന ഒരു അഭിമുഖത്തിലെ താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ വിവാദത്തിലായിരിക്കുന്നു.
പുന്നഗൈ മന്നൻ എന്ന സിനിമയിൽ തന്റെ അനുവാദം ചോദിക്കാതെയാണ് കമൽഹാസൻ ചുംബിച്ചതെന്ന് രേഖ തുറന്നുപറഞ്ഞതാണ് സംഭവം. ഈ അഭിമുഖത്തിന്റെ വിഡിയോ വൈകിയെങ്കിലും വൈറലായതോടെ സംഭവം വിവാദമായി.
‘തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ. ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ. ഞങ്ങൾ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമാണ്. ചാകുമ്പോൾ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നിൽക്കുന്നതെന്ന് കെ. ബാലചന്ദര്‍ സർ ചോദിച്ചു. ‘കമൽ ഞാൻ പറഞ്ഞത് നിനക്ക് ഓർമയുണ്ടല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേക്കിൽ എന്നെ കമൽ ചുംബിക്കണമെന്നാണ് അവരുടെ തീരുമാനം. അത് അങ്ങനെ തന്നെ നടന്നു. എന്റെ അച്ഛൻ പ്രശ്നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞു. ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു. പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു. എന്നാൽ സഹപ്രവർത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു, അവരെന്ന പറ്റിച്ച് ഉമ്മ തന്നുവെന്ന്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നു’. –രേഖ പറഞ്ഞു.
അനുവാദമില്ലാതെ രേഖയെ ചുംബിച്ച കമൽഹാസൻ മാപ്പ് പറയണമെന്നാണ് ഒരുവിഭാഗം പറയുന്നത്.