‘അച്ഛൻ എന്നെ വിട്ടുപോയി. കില്‍പുക്കിലെ ഒരു സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നത്. ഞാന്‍ അവിടെ ഒരു കല്ലറ പണിതു. അദ്ദേഹത്തിന് തൊട്ടരികില്‍ തന്നെ മരണശേഷം എന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. അതെന്റെ വലിയ ആഗ്രഹവുമാണ്’.– പറയുന്നത് മലയാളത്തിന്റെ പ്രിയ നായികയായിരുന്ന രേഖയാണ്.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നായികനിരയിൽ ശ്രദ്ധേയയായ രേഖ ആലപ്പുഴ സ്വദേശിയാണ്. കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖയുടെ അരങ്ങേറ്റം.
തുടർന്ന് പതിനാറോളം തമിഴ് ചിത്രങ്ങളിൽ വേഷമിട്ട താരം മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത് സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ്. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന രേഖ 2005 ല്‍ സിനിമയിലേക്ക് മടങ്ങിയെത്തി.
സിനിമയില്‍ താന്‍ വരുന്നതിൽ തന്റെ അച്ഛന് യോജിപ്പുണ്ടായിരുന്നില്ല എന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം മനസ്സു തുറന്നു.
‘‘ഞാൻ അച്ഛനുമായി വളരെ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഞാൻ സിനിമ കരിയറായി തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ എന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല’’- രേഖ പറഞ്ഞു.