ബി ടൗണിൽ വരവറിയിച്ച താരപുത്രിമാരിൽ പുതുതലമുറക്കാരിയാണ്, സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ അലി ഖാന്‍. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ സാറയെ ‘കേദാര്‍നാഥ്’ എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
സിനിമയിലേക്കു വരും മുൻപ് അമിത വണ്ണത്തിന്റെ പേരില്‍ ഏറെ കളിയാക്കലുകൾ കേട്ടയാളാണ് സാറ. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന, അതിശയകരമായ മേക്കോവറില്‍ സാറ തിരിച്ചു വന്നത് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു. 96 കിലോയില്‍ നിന്നായിരുന്നു ഇപ്പോഴത്തെ ലുക്കിലേക്കുള്ള സാറയുടെ തിരിച്ചു വരവ്. ഇപ്പോൾ ആ മേക്കോവറിന്റെ രഹസ്യം സാറ തുറന്നു പറഞ്ഞിരിക്കുകയാണ്.
കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും അമിതവണ്ണവും സാറയെ വല്ലാതെ അലട്ടിയിരുന്നുവെങ്കിലും ഒരു നടിയാകണം എന്ന ആഗ്രഹം അന്നു മുതലേ ഉണ്ടായിരുന്നു.
ശരീരഭാരം 96 ല്‍ എത്തിയപ്പോള്‍ തനിക്കൊരു മാറ്റം വേണമെന്നു സാറ ചിന്തിച്ചു തുടങ്ങി. അമ്മ അമൃതയായിരുന്നു ഇതിനുള്ള പ്രചോദനം നല്‍കിയത്. തുടർന്ന് ഭാരം കുറയ്ക്കാനുള്ള കഠിന പരിശ്രമമായിരുന്നു. ഡയറ്റില്‍ വരുത്തിയ ആരോഗ്യകരമായ മാറ്റമാണ് തന്റെ വണ്ണം കുറയാന്‍ കാരണമായതെന്നാണ് സാറ വെളിപ്പെടുത്തുന്നത്.
കോളേജ് കാലത്ത് സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. ഡയറ്റിലെ ആദ്യത്തെ പടി പിസ കഴിക്കില്ലെന്നതായിരുന്നു. ഇതിനു പുറമെ മറ്റു രണ്ടു ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഇനങ്ങള്‍. ദിവസം മൂന്നുനേരവും ഇതു മാത്രമാണ് കഴിച്ചിരുന്നതെന്നും സാറ പറയുന്നു. കീറ്റോ ഡയറ്റ് തനിക്കു ഫലിക്കാത്തതിനാലാണ് അത് പിന്തുടരാതിരുന്നതെന്നും സാറ. ഇതിനൊപ്പം അച്ഛന്‍ സെയ്ഫിനും സഹോദരനുമൊപ്പം സ്ഥിരമായി ടെന്നീസ് കളിക്കുമായിരുന്നെന്നും സാറ പറയുന്നു.