ഏഴാം തവണയും ട്യൂമർബാധിതയായി തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസയിൽ കഴിയുന്ന നടി ശരണ്യ ശശിയുടെ ഒാപ്പറേഷൻ ഇന്നലെയായിരുന്നു. ഇത് ഏഴാം തവണയാണ് ശരണ്യ ഓപ്പറേഷന് വിധേയയാകുന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്.
ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ള ശരണ്യയുടെ വലതുവശം തളർന്ന അവസ്ഥയിലാണ്. കൈകാലുകളുടെ നിയന്ത്രണം നിർവഹിക്കുന്ന തലച്ചോറിലെ ഞരമ്പുകൾക്കാണ് ട്യൂമർ ബാധിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ശരണ്യയുടെ വലതു കൈ–കാലുകളുടെ സ്കാനിങ് നടന്നു. അതിന്റെ റിസൾട്ട് വന്നതിനു ശേഷം അതുമായി ബന്ധപ്പെട്ട കൂടുതൽ ചികിൽസ തുടങ്ങുമെന്നാണ് സൂചന.
ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതേ വരെ ലഭിച്ചിട്ടില്ല. അപ്പോഴും, ആറു തവണയുമെന്ന പോലെ ഇപ്പോഴും അവള്‍ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്കു മടങ്ങി വരുമെന്നു തന്നെയാണ് അമ്മയുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന.
അന്ന് പ്രധാനമന്ത്രി അജിതാ വിജയനെ നോക്കിപ്പറഞ്ഞു; ഇന്ത്യയിലെ ഒരേയൊരു ‘മിൽക് മേയർ’
ആറടിപ്പയ്യന് മൂന്നടിപ്പെണ്ണ്; ജിനിലിന്റെ ഹൃദയാകാശം തൊട്ട് ഏയ്ഞ്ചൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അതേ സമയം, ശരണ്യ മരണത്തോടു മല്ലടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന പ്രധാന ചർച്ചകളിലൊന്ന് ശരണ്യയുടെ ദാമ്പത്യവുമായി ബന്ധപ്പെട്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ, തങ്ങളുടെ സങ്കൽപ്പത്തിനനുയോജ്യമായി പലരും കഥകൾ മെനഞ്ഞത് ശരണ്യയെയും കുടുംബത്തെയും മാനസികമായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. തൊട്ടുപിന്നാലെ ശരണ്യയെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും വൈറലായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. എന്നാൽ ശരണ്യയ്ക്ക് സഹായവും പിന്തുണയുമായി മറ്റാരുമില്ല എന്നും അമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ് ഒപ്പമുള്ളതെന്നും, ശരണ്യയുടെ സുഹൃത്ത് സീമ.ജി.നായർ ‘വനിത ഓൺലൈനോ’ട് പ്രതികരിച്ചു.
‘‘ആ ഫെയ്സ്ബുക്ക് പോസ്റ്റ് വന്ന ശേഷം പലരും അതുമായി ബന്ധപ്പെട്ട് സങ്കൽപ്പ കഥകൾ മെനയുകയാണ്. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോഴും അവൾക്കൊപ്പം അമ്മയും സഹോദരങ്ങളും ചില സുഹൃത്തുക്കളും മാത്രമാണുള്ളത്. ബന്ധുക്കളായി മറ്റാരും അവളുടെ കൂടെയില്ല, സഹായിക്കുന്നുമില്ല. ചിലർ പക്ഷേ മറിച്ച് പ്രചരിപ്പിക്കുന്നത് വലിയ ദോഷം ചെയ്യുന്നു. അവളുടെ കുടുംബത്തെ അത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്’’.– സീമ വ്യക്തമാക്കുന്നു.
‘‘ഇപ്പോഴത്തെ അവസ്ഥയില്‍ സാമ്പത്തികമായ വളരെ വലിയ ഒരു സഹായം അവൾക്ക് കൂടിയേ തീരൂ. ധാരാളം പേർ അതിനായി മുന്നോട്ടു വരുന്നുമുണ്ട്. പക്ഷേ, പുതിയ പ്രചരണം അതിനെയും പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയമുണ്ട്’’. – സീമ പറയുന്നു.
കഴിഞ്ഞ 6 വർഷത്തിനിടെ 6 തവണയാണ് ശരണ്യയെ ട്യൂമർ പിടികൂടിയത്. ഇപ്പോൾ ഏഴാമതും രോഗത്താൽ വലഞ്ഞ് ചികിൽസയിൽ കഴിയുന്ന ശരണ്യ സാമ്പത്തികമായ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. കണ്ണൂരാണ് നാട്. അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല. ആശ്രയം ആരുമില്ല. രണ്ടു സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. അമ്മ മാത്രമാണ് ഒപ്പമുള്ളത്. അഭിനയത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. മറ്റൊരു ജോലിയോ അഭയമോ ഇല്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്താണ് ശരണ്യയും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്. ആ കുടുംബത്തിന്റെ അത്താണി ശരണ്യയായിരുന്നു. സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ശരണ്യ. ആറ് വർഷത്തെ ചികിത്സയ്ക്ക് തന്നെ ഭീമമായ തുക ചെലവായി. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിലും ഇനിയുള്ള തുടർ ചികിൽസകൾക്കായി വലിയ തുക വേണം. വീട്ടു വാടക അടക്കം കണ്ടെത്തണം. സ്വന്തമായി ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവും പേറിയാണ് അവൾ ജീവിക്കുന്നതു തന്നെ. രോഗാവസ്ഥയിലും അവൾ ജോലിക്കു പോയിരുന്നു. സീരിയലുകളുടെ സെറ്റിൽ കൂടെക്കൂടെ ബോധം കെട്ടു വീണതോടെയാണ് അത് അവസാനിച്ചത്. ഇനി സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കലാകാരിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ഏക വഴി. പ്രതീക്ഷയോടെ ശരണ്യവും കുടുംബവും കാത്തിരിക്കുന്നു. പ്രാർഥനയോടെ അവളുടെ സുഹൃത്തുക്കളും.
അതിനിടെ ഇത്തരം വ്യാജ വാർത്തകൾ അവരെ പ്രശ്നത്തിലാക്കുമോ എന്ന ആകുലതയിലാണ് എല്ലാവരും.