കുട്ടിക്കാലത്ത്, ‘ഈ പുഴയും കടന്ന്’ സിനിമ കണ്ടപ്പോൾ പാവാടയും ബ്ലൗസും വേണമെന്ന് ആഗ്രഹം തോന്നിയതിനെക്കുറിച്ചും അതിനു ശേഷമുള്ള വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങളെക്കുറിച്ചും മനോഹരമായ കുറിപ്പുമായി നടി സരയു മോഹൻ.
സരയുവിന്റെ കുറിപ്പ് –
ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സിൽ തോന്നിയത്.... പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീർപ്പിച്ചു നടക്കലിന്റെയും ദിവസങ്ങൾ... സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു... പിന്നെ മഞ്ജുവാര്യർ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി...സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകൾ കൈയ്യിൽ വന്ന് ചേർന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയിൽ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളിൽ, ഓണം ഫോട്ടോഷൂട്ടുകളിൽ പല നിറങ്ങളിൽ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോൾ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്....
ഓരോരോ ഭ്രാന്തുകൾ!