കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാൻസർ പടരുമ്പോഴും പ്രത്യാശയോടെ ജീവിതത്തെ സമീപിച്ച നന്ദുവിന് 27 വയസ്സായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നയാളായിരുന്നു നന്ദു.
വിവിധ തുറകളിൽ പെട്ട മനുഷ്യരാണ് നന്ദുവിന്റെ വിയോഗത്തിൽ വേദന പങ്കുവയ്ക്കുന്നത്. നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച നടി സീമ ജി നായർക്ക് പ്രിയപ്പെട്ട നന്ദുവിന്റെ മരണം താങ്ങാനാകുന്നതിനും അപ്പുറമാണ്.
‘അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...’.– വേദനയോടെ സീമ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.