പ്രായ–ദേശ ഭേദമില്ലാതെ, സൂപ്പർസ്റ്റാർ രജനീകാന്തിന്റെ തലൈവർ എന്നാണ് ആരാധകർ വിളിക്കുന്നത്. മറ്റൊരു താരത്തിനും കിട്ടാത്ത സ്വീകാര്യതയാണ് ഈ വിളിയിലൂടെ രജനി സ്വന്തമാക്കിയതും. എന്നാൽ ഈ വിശേഷണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ സംവിധായകൻ സീമൻ. രജനിയെ തലൈവർ എന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്നാണ് കടുത്ത ഭാഷയില്‍ സീമൻ അഭിപ്രായപ്പെടുന്നത്.
സിനിമയില്‍ അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമാണ് സീമന്റെ പക്ഷം.
‘‘സിനിമയില്‍ അഭിനയിക്കുന്നവര്‍ നടന്മാരാണ് അല്ലാതെ നേതാവല്ല. രജനികാന്ത് നേതാവാണെങ്കില്‍, പ്രഭാകരന്‍, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്‍, രത്മണി ശ്രീനിവാസന്‍ ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്‍ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്ക് പിന്നാലെ പോകുന്നത്”.– സീമന്‍ പറയുന്നു.
ഇതിനു മുൻപും തമിഴിലെ വൻ താരങ്ങൾക്കെതിരെ വിവാദ പരാമർശങ്ങളുമായി സീമൻ രംഗത്തെത്തിയിട്ടുണ്ട്. വിജയ്, അജിത്ത് എന്നിവരും സീമന്റെ നാക്കിന്റെ ചൂടറിഞ്ഞവരാണ്. ആ നിരയിലെ പുതിയ ഇരയാണ് രജനി.
പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം താരങ്ങളുൾപ്പെട എല്ലാവരും രജനിയെ തലൈവർ എന്നാണ് വിളിക്കുക. സ്ക്രീനിലെ അഭിനയം കൊണ്ട് ആസ്വാദകരെ ഉണ്ടാക്കാന്‍ കഴിയുന്നവര്‍ നല്ല നേതാക്കന്മാര്‍ ആകണമെന്നില്ല. ജനങ്ങളുടെ സന്തോഷത്തിനായി സ്വന്തം സന്തോഷം ത്യജിക്കുന്നവരാണ് യഥാര്‍ഥ നേതാക്കളെന്നും സീമൻ കൂട്ടിച്ചേർത്തു.
എന്തായാലും സീമന്റെ പ്രസ്താവന തമിഴ്നാട്ടിൽ രജനീഫാൻസിനെ പ്രകോപിതരാക്കിയെന്നാണ് റിപ്പോർട്ട്.