Monday 21 January 2019 07:11 PM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പതിനാറാം വയസ്സില്‍ ശരീരം വിറ്റു തുടങ്ങിയ ജീവിതം’; ഷക്കീലയെക്കുറിച്ച് സലിം കുമാറിന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

shakeela-new

മലയാളസിനിമയുടെ ഒരു ഘട്ടം ഷക്കീലയെന്ന നടിയുടെയും അവരുടെ സിനിമകളുടെയും ചരിത്രമാണ്. സോഫ്റ്റ് പോൺ സിനിമകളുടെ കുത്തൊഴുക്കിൽ മലയാള സിനിമയുടെ താര ബിംബങ്ങൾ ഉലഞ്ഞാടിയപ്പോൾ, ഷക്കീല ആരാധകരുടെ പ്രിയ താരമായി. നടിയെന്നതിലുപരി ഒരു ശരീരം മാത്രമായിരുന്നു ഭൂരിപക്ഷത്തിനും അവർ. പോസ്റ്ററിൽ അവരുടെ മുഖം കണ്ട് തിയേറ്ററിലേക്കിരച്ചു കയറിയവർ പോലും അവരെ പരസ്യമായി തള്ളിപ്പറഞ്ഞു. ജീവിതത്തിലും കടുത്ത അവഗണനയുടെയും വേദനയുടെയും കടൽ നീന്തിക്കടന്നാണ് ഷക്കീല ജീവിതത്തിന്റെ ചെറു തുരുത്തിൽ പിടിച്ചു നിൽക്കുന്നത്.

ഷക്കീലയുടെ ജീവിതത്തിലേക്കും അതിന്റെ നേർക്കാഴ്ചകളിലേക്കും തുറക്കുന്ന വാതിലാണ് ഷക്കീലയുടെ ആത്മകഥ. ജോയിഷ് ജോസ് തയാറാക്കിയ ഈ പുസ്തകം വായിച്ച് മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

സലിം കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം :

‘‘കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും. എന്റെ ശരീരത്തിന്റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ കണ്ണുകള്‍ കുത്തിയിറക്കി പരതുമെന്നുറപ്പാണ്.എനിക്കതിലൊന്നും പ്രശ്നമില്ല. കാരണം ഞാന്‍ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്.എന്റെ അഭിനയമല്ല, ശരീരമാണ് അവര്‍ കാണാന്‍ വരുന്നത്’’.– ഷക്കീല.

‘ഷക്കീല’, എന്റെയും എന്നെപ്പോലെയുള്ള ഒരു തലമുറയുടെയും കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളില്‍ നിറമുള്ള കിനാക്കള്‍ നൽകി സമ്പുഷ്ടമാക്കിയവള്‍. കൗമാരകാല ഘട്ടത്തില്‍ ഷക്കീലയുടേ ഇറക്കിവെട്ടിയ ബ്ലൗസിന്റെയും മാടിക്കുത്തിയ മുണ്ടിന്റെയും നിറമാര്‍ന്ന ചിത്രങ്ങള്‍ ആദ്യം ചുവരിലെ സിനിമാ പോസ്റ്ററുകളില്‍ ഒളികണ്ണിട്ട് നോക്കിയും പിന്നീട് കുറച്ചൂടെ ധൈര്യമായപ്പോള്‍ ആരും കാണാതെ തിയറ്ററിലെ അരണ്ട വെളിച്ചത്തില്‍ ‘കിന്നാരത്തുമ്പി’യും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല, ഈ പുസ്തകം വായിക്കും വരെ. ഷക്കീലയുടെ ആത്മ കഥ രണ്ടുമാസം മുമ്പാണ് കൈയിലെത്തിയത്. എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വായിക്കാനായി കൈയില്‍ എടുത്തപ്പോള്‍ തന്നെ കണ്ടു സഹയാത്രികരുടെ മുഖത്തെ പുശ്ചച്ചിരിയും അര്‍ത്ഥം വച്ചുള്ള നോട്ടവും. ഷക്കീല എന്നും കാമത്തിന്റെയും കപട സദാചാരത്തിന്റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്.

തന്റെ പതിനാറാം വയസ്സില്‍ ജന്മം നൽകിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും, സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്‍റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവാക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍

1973 നവംബറ് 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു.
സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വേദനയോടെ പറയുന്നു. ഷക്കീലയെന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനാറാം വയസ്സില്‍ കൂട്ടിക്കൊടുത്ത അവളുടെ മാതാവായിരുന്നെങ്കില്‍ പിന്നെയത് സഹോദരങ്ങളും കൂടിയായിരുന്നു. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു എ.റ്റി.എം മെഷീന്‍ മാത്രമായിരുന്നു, യന്ത്രമായിരുന്നുവെന്ന് അവള്‍ പറയുന്നു. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ലെന്ന് ഷക്കീല വേദനയോടെ ഓര്‍ക്കുന്നു. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു. അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല. ക്രൂരമായ അവഗണനയുടെ ഇരയാണ് താനെന്ന് ഷക്കീല ആത്മകഥയില്‍ കോറിയിടുന്നു.

കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകളെ താന്‍ സ്വന്തം മകളെപ്പോലെ കരുതി സ്നേഹിച്ചു എന്നാല്‍ അവളുടെ കല്യാണംപോലും എന്നെ അറിയിക്കാതെ ‘‘മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്സ് നടി അപശകുനമാണെന്ന്’’ചേച്ചി മുഖത്തുനോക്കി പറഞ്ഞെന്ന് ഷക്കീല പങ്കു വയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളവും ഒന്ന് പൊള്ളും. കുടുംബത്തിലെ ആര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നാല്‍ ഞാനോടി ചെല്ലാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവര്‍ കാണിക്കാറില്ല. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു.

ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിത്തീര്‍ന്നെന്നും ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു. ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളിൽ മറഞ്ഞു പറയുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദരാക്കുന്നവരുടെയും ഇടയിൽ ജീവിക്കാനുള്ള ഊര്‍ജ്ജം നിറച്ച് തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരു യുവതി മാനുഷിക പരിഗണന എന്ന മിനിമം കടമയെങ്കിലും തന്നോട് കാണിക്കമെന്ന് പറയാതെ പറയുന്നു ഈ പുസ്തകത്തില്‍.

പുസ്തകം - ആത്മകഥ- ഷക്കീല
പ്രസാധനം - ഒലിവ് കോഴിക്കോട്
വില - 220
കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്