ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ നാലുപേരെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഷംനയുടെ മാതാവ് നല്‍കിയ പരാതിപ്രകാരമായിരുന്നു അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ സംഭവത്തില്‍ ഷംന കാസിം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണെന്നും ഷംന കാസിം മനോരമ ന്യൂസിനോട് പറഞ്ഞു.
കാസർകോടുള്ള ടിക് ടോക് താരത്തിന് ഷംനയെ വിവാഹം ആലോചിക്കാൻ എന്ന പേരിലാണ് സംഘം ബന്ധപ്പെട്ടത്. തുടർന്ന് യുവാവ് ഷംനയുമായി ഫോണിൽ സംസാരിച്ചു. ബന്ധുക്കളെന്ന പേരിൽ വീട്ടിലെത്തിയ സംഘം ചുറ്റുവട്ടത്തെ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംശയം ജനിച്ചത്. ഷംന വീട്ടുകാരുടെ ആവശ്യപ്രകാരം യുവാവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന ഭീഷണിയാണ് ലഭിച്ചത്. ഇതോടെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഷംനയുമായി ഫോണിൽ സംസാരിച്ച യുവാവടക്കം നാലുപേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.