‘ബിഗ് ബോസ് സീസൺ വണ്ണി’ലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഷിയാസ് കരീം. നടന്‍, മോഡല്‍, ഫുട്ബോള്‍ പ്ലെയര്‍.. എന്നിങ്ങനെ പല വിശേഷണങ്ങളാണ് ഷിയാസിന്. എന്നാൽ, കടുത്ത കഷ്ടപ്പാടുകളുടെ ഭൂതകാലം താണ്ടിയാണ് ഇന്നത്തെ നിലയിലേക്ക് ഷിയാസ് വളർന്നത്. അതിന് പിന്തുണയുമായി ഒപ്പം നിന്നതാകട്ടെ, ഉമ്മയും വല്യുമ്മയും അടങ്ങുന്ന കുടുംബവും. കൂലിപ്പണി ചെയ്താണ് ഉമ്മയും വല്യുമ്മയും ഷിയാസിനെയും സഹോദരങ്ങളെയും വളർത്തിയത്. അതുകൊണ്ടു തന്നെ ദൈവത്തിന്റെ സ്ഥാനത്താണ് ഉമ്മ തനിക്കെന്ന് ഷിയാസ് പറയുന്നു.
ഇപ്പോഴിതാ, ഉമ്മയുടെ 46–ാം ജൻമദിനം ആഘോഷിച്ചതിന്റെ വിഡിയോ ഷിയാസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് വൈറലാകുന്നു.
‘എപ്പോഴും ഉമ്മനെ പറ്റിയൊക്കെ എഴുതാർ ഉണ്ട്. അതിപ്പോ ഏത് ദിവസം എന്നൊന്നും ഇല്ല. പറ്റുന്ന ദിവസം ഒക്കെ എഴുതും. ഉമ്മേടെ 16–ാം വയസിൽ ഉള്ള മകൻ ആണ്, അതേ മൂത്ത മകൻ . കഴിഞ്ഞ 2 വർഷം മുന്നേ വരെ എന്നെ നോക്കാൻ ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയാണ് . ഇന്ന് ഞാൻ സ്വന്തം കാലിൽ നിൽക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ് . 46 വയസ്സ് ആയി. എന്റെ ഉമ്മ ഇന്നും സുന്ദരിയാണ് . മാറ്റത്തിന്റെ കാറ്റ് എന്റെ ജീവിതത്തിൽ അടിച്ചു തുടങ്ങിയത് വലിയ രീതിയിൽ ഒരു മാറ്റം ഉണ്ടാക്കി. പറഞ്ഞു വന്നത് ഇന്ന് എന്റെ ഉമ്മാന്റെ 46–ാം പിറന്നാൾ ആണ്’ എന്ന കുറിപ്പോടെയാണ് ഷിയാസ് വിഡിയോ പങ്കുവച്ചത്.
ജീവിതത്തിന്റെ സന്തോഷങ്ങളിലും വിജയത്തിളക്കത്തിലും നിൽക്കുമ്പോഴും നീന്തിക്കയറിയ സങ്കടക്കടൽ ഷിയാസിന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. അതില്‍ പ്രധാനം തങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഉമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ചാണ്.
ആ കഥകൾ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുമ്പോൾ പലപ്പോഴും ഷിയാസിന്റെ കണ്ണുകൾ നിറഞ്ഞു. ‘ഇത്രകാലം ഇതൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആരും എന്റെ ബാല്യത്തെക്കുറിച്ച് ചോദിച്ചിട്ടുമില്ല’ – തൊണ്ടയിടററി ഷിയാസ് പറഞ്ഞതും വേദനകളുടെയും അവഗണനകളുടെയും ആ കുട്ടിക്കാലത്തെക്കുറിച്ചു തന്നെയായിരുന്നു.
പെരുമ്പാവൂരിനടുത്ത് വല്ലമാണ് എന്റെ നാട്. പത്താം ക്ലാസ് വരെ കുന്നുമ്മല്‍ സ്‌കൂളിലും പ്ലസ് ടൂ അകനാടിലുമാണ് പഠിച്ചത്. ഉമ്മ ഹാജിറ, അനിയന്‍ നിബാസ്, അനിയത്തി ഷീബ, വല്യുമ്മ ഷെരീഫ എന്നിവരടങ്ങുന്നതാണ് കുടുംബം. ബാപ്പ കുടുംബം ശ്രദ്ധിക്കാതെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറി നടന്നു. അതോടെ ഞങ്ങളുടെ ചുമതല മുഴുവൻ ഉമ്മയുടെ ചുമലിലായി. ഒരുപാട് കഷ്ടപ്പെട്ട് പല ജോലികളും ചെയ്താണ് ഉമ്മയും വല്യുമ്മയും ഞങ്ങളെ വളര്‍ത്തിയത്. ഞാന്‍ ബിഗ് ബോസില്‍ വരുന്ന കാലം വരെ ഉമ്മ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കു പോയിരുന്നു.
ഉമ്മയും വല്യുമ്മയും ആദ്യം ഇന്റര്‍ലോക്ക് കട്ടകള്‍ ഉണ്ടാക്കുന്ന കമ്പനിയിലായിരുന്നു. വീട്ടിലെ ജോലികളൊക്കെ തീർത്ത് പണിസ്ഥലത്തേക്കുള്ള ബസ് പിടിക്കാൻ ഓടുന്ന ഉമ്മയുടെയും വല്യുമ്മയുടെയും ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നാല്‍ ആറ് മണി വരെ ഞങ്ങള്‍ ഉമ്മയെയും വല്യുമ്മയെയും നോക്കിയിരിക്കും. അവര്‍ ഭക്ഷണം കൊണ്ടു വന്നിട്ടു വേണം കഴിക്കാന്‍. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നു പയറും കഞ്ഞിയും കിട്ടും. കാശുള്ള വീട്ടിലെ കുട്ടികളുടെ പഴയ വസ്ത്രങ്ങളാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്.
കുട്ടിക്കാലം മുതല്‍ ഞാന്‍ ജോലിക്ക് പോയിരുന്നു. കാറ്ററിങ്ങായിരുന്നു പ്രധാന വരുമാന മാര്‍ഗം. വെക്കേഷന്‍ കാലത്ത് പെയന്റിങ്, പ്ലംബിങ്, വാര്‍ക്കപ്പണി അങ്ങനെ പല ജോലിക്കും പോകും. ഏഴാം ക്ലാസ് മുതല്‍ ഈ നിമിഷം വരെ എന്റെ കാര്യത്തിനുള്ള പണം ഞാൻ തന്നെ അധ്വാനിച്ചു കണ്ടെത്തുകയാണ് പതിവ്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിയാവുന്നതിനാല്‍ അവരെ ആശ്രയിച്ചിരുന്നില്ല. എന്നെക്കാള്‍ എട്ടു വയസ്സിന് ഇളയതാണ് അനിയന്‍. അനിയത്തി മൂന്ന് വയസ്സിനും. അവരൊക്കെ ചെറിയ കുഞ്ഞുങ്ങളായിരുന്നു. എനിക്ക് നല്ല പൊക്കമുള്ളതിനാല്‍ എന്തു ജോലിക്കും പോകാം. പ്രായം കുറവാണെന്നു തോന്നില്ല. എന്റെ സഹോദരങ്ങളെയും ഉമ്മയെയും വല്യുമ്മയെയുമൊക്കെ നന്നായി പരിപാലിക്കുക എന്നതായിരുന്നു വലിയ ആഗ്രഹം. ഇപ്പോള്‍ ഒരു കഷ്ടപ്പാടുമില്ലാതെ അതിനു സാധിക്കുന്നു. ആ കാലത്തിന്റെ വേദനകള്‍ മനസ്സില്‍ നിന്നു മായാത്തതിനാല്‍ കഷ്ടപ്പെടുന്നവരെ എന്നെക്കൊണ്ടാകും വിധം സഹായിക്കാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ട്. അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അളിയന്‍ ഫൈസല്‍. രണ്ടു കുട്ടികളായി.
സ്‌കൂളില്‍ പഠിക്കുമ്പോഴേ ആര്‍ട്‌സിലും സ്്‌പോര്‍ട്‌സിലുമൊക്കെ സജീവമായിരുന്നെങ്കിലും പഠിക്കാന്‍ പിന്നോട്ടായിരുന്നു. ഫുട്ബാളായിരുന്നു മറ്റൊരു പ്രധാന ഇഷ്ടം. നാഷനല്‍ സ്‌കൂള്‍ ടീമിനു വേണ്ടിയും യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി മുടക്കിയിട്ടില്ല. പെങ്ങളുടെ കല്യാണം നടത്താനായി വീട് വില്‍ക്കേണ്ടി വന്നു, 2010 ല്‍. അന്നു മുതല്‍ വാടക വീട്ടിലായിരുന്നു താമസം. ബിഗ് ബോസാണ് ബ്രേക്കായത്. ഇപ്പോൾ സ്വന്തമായി വീടും കാറുമൊക്കെ വാങ്ങി.
2008 ൽ ഡിണ്ഡിഗലിലെ ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ചെയ്യുമ്പോഴാണ് ബോഡി ബിൽഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഹോസ്റ്റലില്‍ ജിമ്മുണ്ടായിരുന്നു. അതിനിടെ, പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചു. ഇതോടെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. മനസ്സ് തളര്‍ന്നു. സാമ്പത്തികമായും ബുദ്ധിമുട്ടിലായി. അങ്ങനെയാണ് ദിണ്ഡിഗലില്‍ നിന്നു തിരികെ വന്നത്.
നേട്ടങ്ങളുടെ ആദ്യ ചുവടുകള്‍
ആ സമയം മോഡലിങ്ങിലേക്ക് എത്തിപ്പെടാനുള്ള ഒരു സ്ട്രഗിളിങ് പിരീഡു കൂടിയായിരുന്നു. അവിടുന്നാണ് ഞാന്‍ അതിജീവിച്ചത്. ജിം, മ്യൂസിക്, ഫുട്‌ബോള്‍ എന്നിവയില്‍ ആഴത്തില്‍ മുഴുകി. അങ്ങനെയാണ് ഇപ്പോഴത്തെ ഷിയാസ് കരീം പരുവപ്പെട്ടതും ജീവിതം തിരികെപ്പിടിച്ചതും. 2010 മുതലാണ് മോഡലിങ്ങില്‍ സജീവമായത്. ഓഡിഷനിലൂടെയാണ് ആദ്യ അവസരം കിട്ടിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. ഡാലു ശിവദാസ് ആണ് ഗുരു. ബിഗ് ബോസിനു ശേഷം, 2019 ല്‍ മിസ്റ്റര്‍ കേരള ബ്രാന്‍ഡ് അംബാസഡറായിരുന്നു. അതിനു മുമ്പേ ഇന്ത്യയെ പ്രതിനിധീകരിച്ച് യൂറോപ്പില്‍ വച്ച് നടന്ന മിസ്റ്റര്‍ ഗ്രാന്‍സി ഇന്റര്‍നാഷനല്‍ മോഡല്‍ ആയി പങ്കെടുത്തു.