മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സിന് പ്രത്യേക ജൂറി പരാമർശം ലഭിച്ച സിദ്ധാർഥ് സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകൻ. ചന്തു എന്നാണ് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം മരയ്ക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ചേരുകയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ഗ്രാഫിക്സ് ഉള്ള ചിത്രമാണ് മോഹൻലാൽ നായനകനായ മരയ്ക്കാർ. ഒക്ടോബറിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം റിലീസിങ് മാറ്റിവച്ചിരിക്കുകയാണ്.
മരയ്ക്കാറിൽ പ്രിയന്റെ മകളായ കല്യാണിയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച കല്യാണി മുൻപ് ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ മരയ്ക്കാറിൽ ചന്തുവിന്റെ പ്രകടനത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെ:
അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ് എത്തിയാണ് അവൻ മരയ്ക്കാറിൽ ജോയിൻ ചെയ്തത്. സിനിമയുടെ വിഎഫ്എക്സ് സൂപ്പർവൈസറാണ് അവൻ. ഒരുപാട് ഗ്രാഫിക്സുള്ള ചിത്രമാണ്. നാലു മാസത്തോളമായി അവൻ അതിന്റെ പിന്നാലെയാണ്. ഊണിലും ഉറക്കത്തിലുമെല്ലാം അതു മാത്രമാണ് ചിന്ത. ലാപ്ടോപിൽ സീനുകൾ വിഎഫ്എക്സ് ചെയ്തിട്ട് എന്നെ കാണിക്കും. ഞാൻ ഗ്രാഫിക്സ് ചെയ്തതു തിരിച്ചറിഞ്ഞാൽ അതു മാറ്റിച്ചെയ്യും. എനിക്കു ഗ്രാഫിക്സ് തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ അത് ഫൈനലൈസ് ചെയ്യും. അസിസ്റ്റന്റിനുള്ള ശമ്പളം വേണമെന്നും ചിത്രത്തിന്റെ ക്രെഡിറ്റ്സിൽ പേര് നൽകണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. – കല്യാണി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
അവാർഡ് വിവരം അറിയുമ്പോൾ മണാലിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രിയനൊപ്പമായിരുന്നു ചന്തു.