Monday 25 November 2019 03:55 PM IST

‘വീൽചെയറിൽ നിന്ന് അവൾ എഴുന്നേൽക്കും, അമ്മേ എന്ന് വിളിക്കും...’! ‘ഭാഗ്യജാതകം’ കാത്ത് സിന്ധു മനു വർമ്മ

V.G. Nakul

Sub- Editor

s1

‘‘എന്റെ മകളെക്കുറിച്ച് എഴുതണം. അവളെപ്പോലെയുള്ള ഒരുപാട് കുട്ടികൾ ഉണ്ട്. അവരുടെയൊക്കെ മാതാപിതാക്കൾക്ക് പ്രതീക്ഷ പകരുന്നതാകണം ഞങ്ങളുടെ ജീവിതം. എന്റെ ഗൗരിക്കുട്ടി സാധാരണ ജീവിതത്തിലേക്കു തിരികെ വരും എന്നു തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ....’’– ‘വനിത ഓൺലൈനു’മായി സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ സിന്ധു പറഞ്ഞത് മകളെക്കുറിച്ചാണ്. വാക്കുകളിൽ വേദന തുളുമ്പുമ്പോഴും ശബ്ദത്തിൽ പ്രത്യാശയുടെ കരുത്ത്. കുടുംബ പ്രേക്ഷകരുടെ പ്രിയ നടി, നടൻ മനു വർമ്മയുടെ ഭാര്യ, ജഗന്നാഥ വർമ്മയുടെ മരുമകൾ, അതിനൊക്കെയപ്പുറം നൊമ്പരത്തിന്റെ കനൽ കൂമ്പാരം ഹൃദയത്തിൽ പേറുന്ന ഒരമ്മ. സിന്ധു വർമയെ ഇങ്ങനെ വിശേഷിപ്പിക്കാം.

s5

ബാലതാരമായി സിനിമയിലെത്തിയ സിന്ധു വർമ വർഷങ്ങൾക്കു ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണിപ്പോൾ. ‘ഭാഗ്യജാതകം’, ‘പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ സിന്ധു ഇതിനോടകം കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ഒപ്പം ‘ഗാനഗന്ധർവൻ’ എന്ന മമ്മൂട്ടി–രമേശ് പിഷാരടി ചിത്രത്തിലെ സ്കൂൾ പ്രിൻസിപ്പലിന്റെ വേഷവും ശ്രദ്ധേയമായി.

‘‘ഗാനഗന്ധർവനിലെ വേഷത്തിലേക്ക് മമ്മൂക്ക പറഞ്ഞിട്ട് വിളിച്ചതാണ്. അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മോളുടെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാം. അങ്ങനെയാണ് സിനിമയിൽ ഒരു തിരിച്ചു വരവിന് അവസരം ഒരുക്കിയത്. അത് ഇപ്പോഴത്തെ അവസ്ഥയിൽ വലിയ സഹായമായി’’.– സിന്ധു പറഞ്ഞു തുടങ്ങി.

മോൾക്ക് വേണ്ടി ജീവിതം

ഞങ്ങൾക്ക് രണ്ട് മക്കളാണ്. മോൻ ഗിരിധർ വർമ്മ പ്ലസ് ടൂവിന് പഠിക്കുന്നു. മകൾ ശ്രീ ഗൗരിക്ക് 11 വയസ്സായി. മോൾക്ക് തലച്ചോറിൽ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്. അവൾ ഒരു വീൽ ചെയർ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജർ സർജറികൾ കഴിഞ്ഞു. ഏപ്പോ വേണമെങ്കിലും രോഗം ഭേദമാകാം. ഇന്ത്യ മുഴുവൻ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാർത്ഥന എന്റെ മോൾക്ക് വേണം.

s2

തിരക്കുള്ള ബാലതാരം

1983 ൽ നാലാം വയസ്സിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ‘വർഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. അതിൽ അച്ഛനൊപ്പം (ഭർത്താവിന്റെ അച്ഛൻ ജഗന്നാഥ വർമ്മ) ആയിരുന്നു എന്റെ ആദ്യ ഷോട്ട്. പിന്നീട് ‘ഇവിടെ എല്ലാവർക്കും സുഖം’ തുടങ്ങി പത്തോളം സിനിമകളിൽ ബാലതാരമായി. അതിൽ തന്നെ ‘തലയണമന്ത്ര’ത്തിൽ ഉർവശി ചേച്ചിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിക്കുന്ന കഥാപാത്രം ഹിറ്റായി. ‘അർത്ഥം’ മുതൽ സത്യൻ അന്തിക്കാട് സാറിന്റെ മിക്ക ചിത്രങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു. ‘വരവേൽപ്പ്’ ചെയ്യുമ്പോൾ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ബാലതാരമായി അഭിനയിച്ച അവസാനത്തെ പടം ‘തലയണമന്ത്രം’ ആണ്.

s3

ബിജു മേനോന്റെ നായിക

ഞാന്‍ ജനിച്ചത് വർക്കലയിലാണ്. അച്ഛന്റെ തറവാട് അവിടെയാണ്. പഠിച്ചതും വളർന്നതും തിരുവനന്തപുരത്ത്. അച്ഛൻ സുഭാഷ് ദുബായിലായിരുന്നു. അമ്മ ഉഷ വീട്ടമ്മ. അനിയത്തി അശ്വതി. അച്ഛന് അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. അങ്ങനെയാണ് ഞാൻ ഈ മേഖലയിൽ എത്തിയത്. ചെറുപ്പം മുതൽ പാട്ടിനോടും ഡാൻസിനോടുമൊക്കെ ഇഷ്ടം ഉണ്ടായിരുന്നു. ‘തലയണമന്ത്രം’ കഴിഞ്ഞ് പഠനത്തിൽ മാത്രമായി ശ്രദ്ധ. പിന്നീട് പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോൾ ബിജു മേനോന്റെ നായികയായി ‘നിങ്ങളുടെ സ്വന്തം ചന്തു’ എന്ന സീരിയലിൽ അഭിനയിച്ചു.

മടങ്ങി വരവ്

പീന്നീട്, ഡിഗ്രി പഠനവും വിവാഹവും കഴിഞ്ഞാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. ‘പരസ്പരം’ എന്ന സീരിയലിലൂടെയായിരുന്നു തിരികെ എത്തിയത്. പക്ഷേ, അഭിനയത്തിൽ വീണ്ടും സജീവമായിട്ട് ഒന്നര വർഷമേ ആയുള്ളൂ. ഇപ്പോൾ ‘ഭാഗ്യജാതക’വും ‘പൂക്കാലം വരവായി’യും ചെയ്യുന്നു. ‘തലയണമന്ത്രം’ കഴിഞ്ഞ് അഭിനയിച്ച സിനിമ ‘ഗാനഗന്ധർവന്‍’ ആണ്.

s4

പ്രണയം വിവാഹം

എന്റെയും മനുവേട്ടന്റെയും പ്രണയവിവാഹമായിരുന്നു. ഒന്നിച്ച് ഒരു ടെലിഫിലിമിൽ അഭിനയച്ചപ്പോൾ അദ്ദേഹമാണ് ഇഷ്ടം തുറന്നു പറഞ്ഞത്. നാലു വർഷം കഴിഞ്ഞ്, 2000 ൽ ആയിരുന്നു വിവാഹം. ഇപ്പോൾ വീണ്ടും സീരിയലിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുകയാണ്.

s5

അധ്യാപികയുടെ റോൾ

അഭിനയത്തിലേക്കു മടങ്ങി വരാൻ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇടയ്ക്ക് ഒരു സ്കൂളിൽ നാലു വർഷത്തോളം പഠിപ്പിച്ചു. മോളുടെ ചികിത്സയുമായി ബന്ധപ്പെട്ട് അത് തുടരാനായില്ല. അങ്ങനെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. മോളുടെ ചികിത്സയ്ക്കൊപ്പം ആകും വിധം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സാമ്പത്തികം പ്രധാനമാണല്ലോ. എങ്കിലും കിട്ടുന്ന റോളുകളെല്ലാം ചെയ്യാനില്ല. നല്ല ടീമിനൊപ്പം പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. പല ഓഫറുകളും വരുന്നുണ്ട്. മനുവേട്ടന്‍ ‘പൂക്കാലം വരവായി’, ‘കൃത്യം’ എന്നീ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നു.