Saturday 06 April 2019 01:16 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിലേക്കു മടങ്ങി വരാൻ സാധ്യത 30 ശതമാനം മാത്രം, അപ്പോഴും മരിക്കുമെന്നു മാത്രം തോന്നിയില്ല!

sonali-new

കാൻസറിനോട് പൊരുതി ജീവിതത്തിലേക്കു തിരികെ വന്ന ബോളിവുഡ് താരം സൊണാലി ബെന്ദ്രേ ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമാണ്. ചികിത്സാക്കാലത്ത് അവർ പുലർത്തിയ മനസ്സാന്നിധ്യം അനുകരണീയമാണെന്നതില്‍ തർക്കമില്ല. രോഗത്തിന്റെ ഓരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട പുതിയ പുതിയ കാര്യങ്ങള്‍ ചിത്രങ്ങളായും കുറിപ്പുകളായും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിലും തന്റെ രോഗകാലത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൊണാലി.

രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത 30 ശതമാനം മാത്രമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്ത തന്റെ മനസ്സില്‍ എത്തിയില്ലെന്നാണ് അവർ പറയുന്നത്. തനിക്ക് പിടിപെട്ടിരിക്കുന്ന കാന്‍സര്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് മനസിലാകുന്നത് ന്യൂയോര്‍ക്കില്‍ എത്തിയതിന് ശേഷമാണെന്നും സൊണാലി പറയുന്നു . ‘‘കാന്‍സറാണ് രോഗമെന്നറിഞ്ഞപ്പോൾ, ചികിത്സ ന്യൂയോര്‍ക്കിലാക്കാമെന്നത് ഭര്‍ത്താവിന്റെ തീരുമാനമായിരുന്നു. പക്ഷേ, അവിടെ എത്തും വരെ എനിക്കതിനോട് യോജിപ്പുണ്ടായിരുന്നില്ല. അവിടെ എത്തി, പിറ്റേന്നുതന്നെ ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി. പരിശോധനകള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞത്, കാന്‍സര്‍ നാലാം ഘട്ടത്തിലാണ്, അതിജീവിക്കാൻ 30 ശതമാനം സാധ്യതയേ ഉള്ളൂവെന്നാണ്. പിഇറ്റി സ്കാനിന്റെ ഫലം ഡോക്ടര്‍ ഞങ്ങളെ കാണിച്ചു. അടിവയറ്റില്‍ മുഴുവന്‍ കാന്‍സര്‍ പടര്‍ന്നിരിക്കുന്നു’’.– സൊണാലി പറയുന്നു.

എന്നാല്‍ തകര്‍ന്നുപോകേണ്ട ആ ഘട്ടത്തിലും തനിക്കും കുടുംബത്തിനും പ്രതീക്ഷ നഷ്ടമായില്ലെന്നും അവർ പറയുന്നു.

‘‘മരണത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസിലേക്കു വന്നില്ല. രോഗവുമായി നീണ്ട ഒരു പോരാട്ടമാണ് നടക്കുവാൻ പോകുന്നതെന്ന് എന്റെ മനസ് പറഞ്ഞു. അപ്പോഴും മരിച്ചുപോകുമെന്ന് മാത്രം എനിക്കു തോന്നിയില്ല’’ അവർ വ്യക്തമാക്കുന്നു.

ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബറിലാണ് സൊണാലി മുംബൈയില്‍ തിരിച്ചെത്തിയത്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അവരുടെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.