തനിക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍.
‘‘മീ ടൂ മൂവ്മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും’’.- അര്‍ജുന്‍ പറഞ്ഞു. നിബുണൻ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിച്ചത്. അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിൽ അണിയറപ്രവർത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു.
‘‘ഒരു ദിവസം ഞങ്ങൾക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങൾ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അർജുൻ ആലിംഗനം ചെയ്തു. മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേർത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാൻ ഭയപ്പെട്ടുപോയി. സിനിമയിൽ റിയലിസ്റ്റാക്കായി അവതരിപ്പിക്കുന്നതിനോട് പൂർണ യോജിപ്പുള്ള വ്യക്തിയാണ് ഞാൻ. പക്ഷേ, ഇക്കാര്യം തീർത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാൽ അദ്ദേഹം ചെയ്തത് ഞാൻ വെറുത്തു’’.– ശ്രുതി പറഞ്ഞു.