മലയാള സിനിമയിൽ, ഒരു തലമുറയുടെ നായക സങ്കൽപ്പമായിരുന്നു സുകുമാരൻ. കണ്ണുകളിൽ നിഷേധത്തിന്റെ കടലിരമ്പിയ താര സങ്കൽപ്പം. സിനിമകളിൽ കഥാപാത്രങ്ങളുടെ അഴകളവുകൾക്കൊപ്പം അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ നടന്നപ്പോഴും ജീവിതത്തിൽ അഭിനയിക്കുവാനറിയാത്ത പച്ച മനുഷ്യന്; ഒരു ‘നേരേ വാ നേരേ പോ’ ശൈലിക്കാരൻ. സുകുമാരനെക്കുറിച്ച് മാധ്യമ പ്രവർത്തക സീന ടോണി ജോസ് എഴുതിയ ഓർമ്മക്കുറിപ്പ് വായിക്കാം:
സിൽമാനടൻ
ഫ്ലാഷ്ബാക്ക്
പെറ്റിക്കോട്ടുകാരി ഗേറ്റിന്റെ അഴിയിൽ പിടിച്ചു എത്തിക്കുത്തി നോക്കികൊണ്ടു നിൽക്കുകയാണ്. തൊട്ടപുറത്തെ വീട്ടിൽ ഷൂട്ടിങ് ആണ്. പ്രീതചേച്ചീടെ വീടിന്റെ മുറ്റത്തു ഈ നാലുമണി നേരത്തു വലിയ ലൈറ്റ് ഒക്കെ വച്ചിട്ടു ഒരുപാട് ആൾക്കാർ തിരക്കിട്ടു നടക്കുന്നു. വഴിയിൽ കുറെ കാഴ്ചക്കാർ. അവർ സോമൻ സുകുമാരൻ ജയഭാരതി... തുടങ്ങിയ പേരുകളൊക്കെ പറയുന്നുണ്ട്.
അപ്പോഴാണ് പെറ്റിക്കോട്ടുകാരീടെ വല്യമ്മച്ചി ഘോരഘോരം ആരെയോ വഴക്കു പറയന്നത് കേട്ടത്. പെറ്റിക്കോട്ടുകാരി പറമ്പിന്റെ കോണിലേക്കു നോക്കി. ഒരു കപ്പലിന്റെ അറ്റത്തു കടലിലേക്ക് നോക്കി നിൽക്കുന്ന കപ്പിത്താനെ പോലെ ചട്ടേം മുണ്ടും കാറ്റിൽ പാറിച്ചുകൊണ്ടു അമ്മച്ചി. സിനിമാക്കാർ നമ്മുടെ മതിലിൽ മൂത്രമൊഴിക്കുന്നതാണ് പ്രശ്നം. പെറ്റിക്കോട്ടുകാരി ടെൻഷൻ മൂത്തു പെട്ടിക്കൊട്ടിന്റെ അറ്റം വായിൽ തിരുകി കടിക്കാൻ തുടങ്ങി.
പെട്ടെന്നാണ് അതു സംഭവിച്ചത്. തൊട്ടടുത്തു ഒരു വെട്ടിത്തിളക്കം. ഇടിമിന്നൽ പോലെ ഒരു മനുഷ്യൻ. കറുകറുത്ത തിളങ്ങുന്ന ഷൂസ് ആണ് ആദ്യം കണ്ണിൽ പെട്ടത്. പിന്നെ ബേജ് കളർ സൂട്ട്. ചുരുണ്ട മുടി അതീവ സുന്ദരമായി വശത്തേക്ക് ചീകി വച്ചിട്ടുണ്ട്. മുഖത്തു മേക്കപ്പിന്റെ കനം. ചിരപരിചിതനായ ഒരാളെ കണ്ടപോലെ ഗേറ്റ് തന്നത്താൻ ഉത്സാഹിച്ചു തുറക്കുകയാണോ?.
വാ പൊളിച്ചു നിന്ന പെറ്റിക്കോട്ടുകാരിയെ മറികടന്നു ആ മനുഷ്യൻ അമ്മച്ചിയുടെ അടുത്തേക്ക്. സുകുമാരാ... എന്നു വിളിച്ചു അമ്മച്ചി എന്തൊക്കെയോ പറയുന്നു. വന്നയാൾ ഒരൽപ്പം കർക്കശമായി ആരാ ചെയ്തത് എന്നൊക്കെ ചോദിക്കുന്നു. പിന്നെ ഇനി ഉണ്ടാകില്ല. ഞാൻ അല്ലെ പറയുന്നത് എന്നൊക്കെ അമ്മച്ചിയെ ആശ്വസിപ്പിക്കുന്നു. പെറ്റിക്കോട്ടുകാരി പിളർന്ന വാ അടയ്ക്കാതെ കുറച്ചുകൂടി വിഷ്വൽസ് കിട്ടുന്ന ഏരിയയിൽ, ചാവടി വരാന്തയിൽ വലിഞ്ഞു കയറി ആ കാഴ്ച്ച ശരിക്കും കാണുന്നു. വഴിയിൽ നിന്നു ഷൂട്ടിങ് കണ്ടിരുന്ന എല്ലാ കണ്ണുകളും ഇപ്പോൾ ഇവിടെയാണ്. സിനിമയെക്കാൾ രസകരമായ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ആകാംക്ഷയോടെ.
നിമിഷനേരം കൊണ്ടു എല്ലാം മാറിമറിഞ്ഞു. അമ്മച്ചിയുടെ ദേഷ്യം അലിഞ്ഞു പോയിട്ടു ഇപ്പോൾ ചിരിച്ചുകൊണ്ട് വിശേഷം ചോദിക്കലായി മാറിയിട്ടുണ്ട്. അൽപ സമയത്തിന് ശേഷം അയാൾ ഒപ്പം കൊണ്ടുവന്ന സുഗന്ധം അവിടെ അവശേഷിപ്പിച്ചു പ്രീതചേച്ചീടെ വീട്ടിലേക്കു തന്നെ കയറിപ്പോയി. അതു സുകുമാരൻ ആയിരുന്നു എന്നും ഇനി സോമനും ജയഭാരതിയും അവിടെ ഉണ്ടെന്നും കാഴ്ചക്കാരുടെ സംസാരത്തിൽ നിന്നു പെറ്റിക്കോട്ടുകാരിക്കു മനസിലായി. അവരും ഇപ്പോൾ ഇറങ്ങി നമ്മുടെ വീട്ടിലേക്കു വരും. അല്ലേൽ നിങ്ങൾ കണ്ടോ എന്ന മട്ടിൽ പെറ്റിക്കോട്ടുകാരി കാഴ്ചക്കാരെ ഒന്നു നോക്കി. പിന്നെ അല്പം ഗമയിൽ ചാവടി തിണ്ണയിൽ കാലാട്ടി ഇരുന്നു. . ഇടയ്ക്ക് ഷൂട്ടിങ് എന്താ നമ്മുടെ വീട്ടിൽ വരാത്തത് എന്നു ആലോചിച്ചു ദേഷ്യം വന്നിട്ടു കല്ലെടുത്ത് ആകാശത്തോട്ടു എറിഞ്ഞു. പറിഞ്ഞുപോയ മുൻവരി പല്ലിനിടയിലൂടെ സ് സ്... എന്നു ഊതിക്കൊണ്ടു അങ്ങനെ ഇരിക്കുമ്പോൾ അമ്മച്ചീടെ വിളി. എടീ... ഇവിടെ വാ... അതു കേട്ടു രണ്ടു ചാട്ടത്തിനു പെറ്റിക്കോട്ടുകാരി അമ്മച്ചീടെ വെള്ള മുണ്ടിന്റെ വിശറി വാലിന് പിന്നാലെ ആടിനു പ്ലാവില പെറുക്കാൻ പോയി.
ഫോർവേഡ്
പെറ്റിക്കോട്ടുകാരി വളർന്നു വലുതായി കോളേജിൽ എത്തിയ ഒരു ദിവസം ആർട്സ് ക്ലബ്ബ് ഉൽഘാടനത്തിനു നടൻ മുരളി വരുന്നു. മുരളിയുടെ ശബ്ദത്തിന്റെ മുഴക്കം ദിവസങ്ങളോളം ചങ്കിനകത്തു മുഴങ്ങിക്കൊണ്ടിരിക്കെയാണ് പഴയ പെറ്റിക്കോട്ട്കാരി അപ്പനോട് ചോദിച്ചത്, പണ്ട് നമ്മുടെ തറവാട്ടിൽ നടൻ സുകുമാരൻ വന്നത് ഓർക്കുന്നോ? അപ്പന് ഓർമയില്ല. പക്ഷേ... വേറെ ചില കാര്യങ്ങൾ ഓർക്കുന്നുണ്ട്. പാലാ സെന്റ് തോമസ് സ്കൂളിൽ ജൂനിയർ ആയി പഠിച്ചിരുന്ന സുകുമാരൻ എന്ന പയ്യൻ അയൽപക്കത്തു വാടകയ്ക്ക് താമസിച്ചിരുന്നു. പാലാ പോസ്റ്റോഫീസിലെ പോസ്റ്റ്മാസ്റ്റർ ആയി വന്നതായിരുന്നു അയാളുടെ അച്ഛൻ. ഉച്ചക്ക് ചോറുണ്ണാൻ വീട്ടിലേക്കുള്ള ഓട്ടത്തിനും വൈകിട്ട് അപ്പന്റെയും നാലു സഹോദരന്മാരുടെയും ഏക സൈക്കിൾ turn വച്ചു ചവിട്ടാനും ഒരുമിച്ചുണ്ടായിരുന്ന സുകുമാരൻ നായർ. റിലയൻസ് ട്രെൻഡ്സും ബസ് ടർമിനലും ഒന്നും ഇല്ലാത്ത പഴയ പാലായിലെ കൊട്ടാരമറ്റം എന്ന സുന്ദരൻ മൈതാനത്ത് കളിച്ചു നടന്നവർ.
പിന്നീട് എന്നോ സ്ഥലം മാറി പോയ സുകുമാരനും അപ്പനും തിരുവനന്തപുരത്തു വീണ്ടും കണ്ടു. അന്ന് അപ്പൻ സിവിൽ സർവീസ് എഴുതാൻ തയാറെടുക്കാനായി തിരുവനന്തപുരത്തു അമ്മച്ചിയുടെ അനിയത്തിയുടെ വീട്ടിൽ ആണ്. ആ വീടിന്റെ തൊട്ടടുത്താണ് അപ്പോൾ നാഗർകോവിൽ സ്കോട്ട് കോളേജിൽ ലക്ച്ചറർ ആയ സുകുമാരനും. ചില വൈകുന്നേരങ്ങളിൽ അവർ ഒരുമിച്ചു യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്കു നടത്തം. പക്ഷെ, അപ്പൻ സിവിൽ സർവീസിൽ പോയില്ല, സുകുമാരൻ അധ്യാപകനായി തുടർന്നുമില്ല.
കുറച്ചുകൂടി ഫോർവേഡ്
പെട്ടിക്കോട്ട്കാരി പിന്നേം വളർന്നു ജേർണലിസ്റ്റ് ആയപ്പോൾ ആദ്യം കിട്ടിയ അസൈൻമെന്റിൽ ഒന്നു തിരുവനന്തപുരത്തു ആയിരുന്നു. സുകുമാരന്റെ രണ്ടു മക്കളും സിനിമയിൽ വരുന്നു എന്ന സ്റ്റോറി. അന്ന് ആ വീടിന്റെ നടുമുറിയിൽ ഫ്രെയിം ചെയ്ത ചിത്രത്തിൽ ഇരുന്നു പുഞ്ചിരിക്കുന്നുണ്ടായിരുന്നു പെറ്റിക്കോട്ടുകാരി ആദ്യം കണ്ട സിൽമാ നടൻ.