Thursday 16 May 2019 04:08 PM IST : By സ്വന്തം ലേഖകൻ

‘‘അവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ’’? കേസന്വേഷണത്തിൽ അതൃപ്തയായി തനുശ്രീ ദത്ത

thanusree

നടന്‍ നാന പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തൽ രാജ്യത്തെ നടുക്കിയിരുന്നു. ബോളിവുഡില്‍ മീ ടൂ വെളിപ്പെടുത്തൽ വ്യാപകമാക്കിയതും തനുശ്രീ ദത്തയുടെ ഈ വെളിപ്പെടുത്തലായിരുന്നു.

പത്ത് വര്‍ഷം മുമ്പ് ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി മുംബൈ പൊലീസില്‍ രേഖാമൂലം പരാതി കൊടുത്തിരുന്നു. ഒഷിവാര പൊലീസിനാണ് അന്വേഷണത്തിന്റെ ചുമതല. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല എന്ന ആരോപണവുമായി തനുശ്രീ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്.

അതേ സമയം 10 വര്‍ഷം മുമ്പുണ്ടായ കേസില്‍ ദൃക്സാക്ഷികളെ കണ്ടെത്താന്‍ വിഷമിക്കുകയാണ് പൊലീസ്. പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ കേസിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് തനുശ്രീയെ ചൊടിപ്പിച്ചിരിക്കുന്നത്.

സാക്ഷിമൊഴികളൊന്നും തനുശ്രീയുടെ ആരോപണത്തെ ശരിവയ്ക്കുന്നില്ല എന്നും പോലീസ് പറയുന്നു.

‘‘പൊലീസ് മൊഴി രേഖപ്പെടുത്തിയ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് എനിക്ക് അറിയണം. അവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാണ്.

എന്നെ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്കുവേണ്ടി പൊലീസില്‍ മൊഴി നല്‍കാന്‍ തയാറായവരെയും നാന പടേക്കര്‍ ഭീഷണിപ്പെടുത്തുകയാണ്’’.– തനുശ്രീ പറയുന്നു.