Wednesday 01 July 2020 09:04 AM IST : By സ്വന്തം ലേഖകൻ

‘മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂർവ അസുഖം ബാധിച്ചാണ് മരിച്ചത്, ദൈവത്തിന്റെ ശക്തി വലുതാണ്’! കണ്ണീരോടെ ടിനി ടോം ലൈവിൽ

tiny-tom

ഒരു സംഘം ആളുകൾ ചേർന്ന് നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ, തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുന്നതായി നടൻ ടിനി ടോം. ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും താരം ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടോ, ചോദ്യം ചെയ്തിട്ടോ ഇല്ലെന്നും പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്നും ടിനി കണ്ണീരോടെ ലൈവിൽ ചോദിക്കുന്നു.

‘‘പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അപൂർവ അസുഖം ബാധിച്ചാണ് മരിച്ചത്. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാൻ. പലതും ടാർഗറ്റ് വച്ചായിരുന്നു. ഒരു ഭാര്യയും ഭർത്താവും ചേർന്ന് ഫോണിൽ എന്നെ പച്ചത്തെറി വിളിച്ചു. ഞാൻ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവർ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവർക്ക് മനസ്സിലായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നത് ഞാൻ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്. ഈ വിഷയത്തിൽ ഞാൻ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്. ഒരിക്കൽ എനിക്കെതിരെ ബ്ലാക്െമയ്ൽ ചെയ്ത് വാർത്ത കൊടുക്കാൻ വിളിച്ചു. കുരിശിൽ പിടിച്ച് ഞാൻ പറഞ്ഞു, നിങ്ങൾ കൊടുത്തോളൂ. സത്യമെന്തെന്ന് എനിക്ക് അറിയാം. അയാൾ ആ വാർത്ത കൊടുത്തില്ല. പക്ഷേ അദ്ദേഹം മരിച്ചത് അസ്ഥി ഉരുകിയാണ്. ഇതൊക്കെ ദൈവം കാണുന്നുണ്ട്. നമ്മളെ ഇങ്ങനെ പീഡിപ്പിക്കുമ്പോ നമ്മുടെ മനസുരുകും. അമ്മമാരുടെ മനസ് കരയും. നിങ്ങളുടെ തലമുറയ്ക്ക് ദോഷം ചെയ്യും. അസ്ഥി ഉരുകുമെന്നല്ല ഞാൻ പറയുന്നത്. ദൈവം തീരുമാനിക്കും. എന്റെ ആയുധം കൊന്തയാണ്. അത് പിടിച്ചു ഞാൻ പറയുന്നു. എന്റെ അമ്മേടെ കണ്ണീരു കണ്ടിട്ടാണ് ഞാൻ വരുന്നത്. നീ ഇതിൽ ഉണ്ടോടാ എന്ന് അമ്മ ചോദിച്ചപ്പോൾ, എനിക്ക് സത്യം ചെയ്യേണ്ടി വന്നു’’.–ടിനി ടോം പറയുന്നു.