മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനിടെ തന്റെതായ താര പദവി സ്വന്തമാക്കിയ യുവനടനാണ് ടൊവിനൊ തോമസ്. വില്ലൻ വേഷങ്ങളിൽ തിളങ്ങി, സഹനായകനായി സാന്നിധ്യമറിയിച്ച്, നായകനിരയിലേക്കുയർന്ന ടൊവിനൊ ആരാധകപിൻതുണയിലും പിന്നിലല്ല. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനും ഗപ്പിയിലെ തേജസ് വർക്കിയും ഗോദയിലെ ആഞ്ജനേയ ദാസും ഒരു മെക്സിക്കൻ അപാരതയിലെ സഖാവ് കൊച്ചനിയനും മായാനദിയിലെ മാത്തനും ടൊവിനൊയെ പ്രേക്ഷകരുടെ ഇഷ്ടക്കാരനാക്കി. സിനിമയ്ക്ക് പുറത്തും പൊതു സമൂഹത്തിനൊപ്പം ചേർന്ന് നിന്ന് ടൊവിനൊ കൈയടി നേടി. പ്രളയകാലത്ത് നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങി താരമെന്ന ഭാരം തന്നെ ബാധിക്കുന്നില്ല എന്ന് തെളിയിക്കാനും ടൊവിനോയ്ക്കായി.
ഇതാ ടോവിനൊയുടെ ജീവിതത്തിലെ അധികം വെളിപ്പെടാത്ത പത്ത് കൗതുകങ്ങൾ :
ടൊവിനോ പത്നി ലിഡിയയെ ജീവിത സഖിയാക്കിയത് പത്ത്
വർഷത്തെ പ്രണയത്തിന് ശേഷമാണ്. സ്കൂൾ ഫൈനൽ കാലത്താണ് ഇരുവർക്കുമിടയിൽ സൗഹൃദം പ്രണയത്തിന് വഴിമാറിയത്. സിനിമയ്ക്കായുള്ള ശ്രമത്തിൽ ടൊവിനോയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ലിഡിയയാണ്. ഇസ തോമസാണ് ഈ ദമ്പതികളുടെ മകൾ.
ബി.ടെക്ക് ബിരുദധാരിയായ ടൊവിനോ ചെന്നൈയിൽ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് സിനിമ തേടി ഇറങ്ങിയത്. സിനിമ മനസ്സിൽ നിറഞ്ഞതിനാൽ ജോലിയിൽ അസംതൃപ്തനായിരുന്ന ടൊവിനൊ മാസങ്ങൾക്കകം ജോലി രാജി വെച്ചു.
യുവതാരം നിവിൻ പോളിയുടെ ബന്ധുവായ ടൊവിനൊ ആ ബന്ധം തന്റെ അവസരങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. സിനിമയില്‍ ഗോഡ്ഫാദർമാരില്ലാതെയായിരുന്നു ടൊവിനോയുടെ വളർച്ച. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി ആരാധകരും കാത്തിരിക്കുന്നു.
ചെറുപ്പത്തിൽ ഉൾവലിഞ്ഞ പ്രകൃതക്കാനനായിരുന്ന ടൊവിനൊ ഹൈസ്കൂൾ പഠനകാലത്താണ് അതിൽ നിന്ന് പുറത്ത് കടന്നത്. പിന്നീട് സ്കൂൾ ലീഡറും മിസ്റ്റർ തൃശൂരുമായി തിരഞ്ഞെടുക്കപ്പെട്ടു.
ജോലി വിട്ട കാലത്ത് സിനിമയിൽ അവസരങ്ങൾ കണ്ടെത്താൻ ഒരു വർഷമാണ് ടൊവിനൊയ്ക്ക് വീട്ടുകാർ നൽകിയത്. പിന്നീട് അദ്ദേഹത്തിന്റെ ലക്ഷ്യത്തെ അവരും പിൻതുണയ്ക്കുകയായിരുന്നു.
മോഡലായാണ് ടൊവിനൊ തന്റെ കരിയർ ആരംഭിച്ചത്.
പ്രഭുവിന്റെ മക്കളാണ് ടൊവിനൊയുടെ ആദ്യ ചിത്രം. പലരും കരുതുന്നത് അത് എബിസിഡി ആണെന്നാണ്. അതിന് മുൻപ് അദ്ദേഹം ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചു.
രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന സംരംഭമായ തീവ്രത്തിൽ ടൊവിനൊ സഹസംവിധായകനായി പ്രവർത്തിച്ചു.
തിയേറ്ററുകളിൽ പരാജയമാകുകയും പിന്നീട് പ്രേക്ഷകർ ഏറ്റെടുത്തതുമായ ടൊവിനൊ നായകനായ ഗപ്പി ഈ വർഷം ജനുവരിയിൽ റീ – റിലീസ് ചെയ്തു.
ഹോളിവുഡ് ചിത്രമായ ഇൻ ടു ദ വൈൽഡാണ് ടൊവിനൊയുടെ ഇഷ്ട ചിത്രം.