തമിഴ് സിനിമയിൽ സൂപ്പർസ്റ്റാറും ഉലകനായകനും ഇളയദളപതിയും തലയും നടിപ്പിൻ നായകനും ചിയാനും മക്കൾസെൽവനുമൊക്കെ ഉണ്ടെങ്കിലും ക്യാപ്ടൻ ഒരാൾ മാത്രം. സാക്ഷാൽ വിജയകാന്ത്. ഒരു കാലത്ത് തമിഴ് സിനിമയുടെ വിപണിസാധ്യതകളിൽ ഒന്നാം നിരയിലായിരുന്നു ഈ പേരിന്റെ സ്ഥാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ ത്യാഗിയായ നായകകഥാപാത്രങ്ങൾ വിജയകാന്തിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. ആക്ഷനും പ്രണയവും നൃത്തവും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക രംഗങ്ങളുമൊക്കെ ചേർന്ന അത്തരം സിനിമകൾ വിജയകാന്തിന് ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചു. ക്യാപ്ടൻ പ്രഭാകർ പോലെ വൻ വിജയങ്ങളായ പൊലീസ് – നഗര കഥ പറഞ്ഞ സിനിമകളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ക്യാപ്ടൻ പ്രഭാകറിലെ വേഷമാണ് വിജയകാന്തിനെ ക്യാപ്റ്റൻ വിജയകാന്താക്കിയത്.
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും ക്യാപ്റ്റന് പാളിയില്ല. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തമിഴ്നാടിന്റെ പ്രതിപക്ഷ നേതാവായി ക്യാപ്ടൻ വളർന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ചില വിഡിയോകൾ കണ്ട് അക്ഷരാർത്ഥത്തിൽ വിജയകാന്തിന്റെ ആരാധകർ ഞെട്ടിത്തരിക്കുകയാണ്. കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്ന ക്യാപ്ടൻ പഴയ വിജയകാന്തിന്റെ നിഴൽ മാത്രമാണ്. വിറയൽ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാൻ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും, ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാർത്ത പരന്നിരുന്നു.
വിഡിയോ കാണാം: