എറണാകുളം ലോ കോളജിൽ നടി അപർണ ബാലമുരളിക്കുണ്ടായ മോശം അനുഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ. അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ പെരുമാറ്റത്തിൽ കടുത്ത പ്രതിഷേധവുമായി നടി മഞ്ജിമ മോഹൻ. വിദ്യാർഥിയുടെ അവിശ്വസനീയവും അറപ്പുളവാക്കുന്നതുമാണെന്ന് മഞ്ജിമ മോഹൻ. "അവിശ്വസനീയവും വെറുപ്പുളവാക്കുന്നതും" എന്നാണ് ഈ സംഭവത്തെക്കുറിച്ച് മഞ്ജിമ മോഹൻ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്.
വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി അപർണ ബാലമുരളി പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി – അപർണ പറഞ്ഞു.
തങ്കം സിനിമയുടെ പ്രമോഷനിടെ വിദ്യാർഥിയിൽ നിന്നും താരത്തിനുണ്ടായ മോശം അനുഭവം ദൃശ്യങ്ങൾ സഹിതമാണ് വാർത്തയായത്. സംഭവത്തില്‍ കോളജ് യൂണിയൻ ഭാരവാഹികളും സംഭവത്തിന് കാരണക്കാരനായ വിദ്യാർഥികളും മാപ്പു പറയുകയും ചെയ്തു. പക്ഷേ സോഷ്യൽ മീഡിയയുടെ ശക്തമായി തന്നെ തുടർന്നു.
നടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെ കോളജ് യൂണിയന്റെ ഖേദ പ്രകടനം നടത്തുകയും ചെയ്തു.