പെൺമയുടെ പോരാട്ടത്തിന്റെ പ്രതീകമായ ‘ചിരുത’ വേറിട്ട കാഴ്ചാനുഭവമാകുന്നു. ഹൃദയം കവരുന്ന സംഗീതത്തിന്റെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതി ശരണ്യമാണ്. പെണ്ണിന് മാറുമറയ്ക്കാനുള്ള പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ചിരുത എന്ന പോരാളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. 1956ൽ മണിമലർകാവിന്റെ മണ്ണിൽ നടന്ന മാറുമറയ്ക്കല്‍ സമരത്തിന് മുന്നിൽ നിന്ന പോരാളിയാണ് ചിരുത. രമ്യ സുവി, ബോധി എസ്, ആര്യൻ രമണി ഗിരിജ വല്ലഭന്‍, ഷീല ശ്രീധരൻ, നവീൻ ഭാവദാസൻ എന്നിവരാണ് അരങ്ങിലെത്തുന്നത്.
ഒരമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒരു ഘട്ടത്തിൽ സത്യത്തിനും മിഥ്യയ്ക്കും നടുവിലൂടെ കഥ സഞ്ചരിക്കുന്നു. അമ്മയിൽ ‘ചിരുതയെ’ കാണുന്നിടത്താണ് കഥയിലെ ഏറ്റവും ഹൃദ്യമായ ഭാഗമുള്ളത്.
സൂഫിയും സുജാതയിലെ അൽഹംദുലില്ല എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന സുദീപ് പാലനാടാണ് ചിത്രത്തിന് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനരചന: ശ്രുതി ശരണ്യം. ഫഹദ് ഫത്ത്‍ലിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഹൈൽ സായ് മുഹമ്മദാണ് എഡിറ്റിങ്.