നടി അപര്‍ണ ബാലമുരളിയോട് ഒരു വിദ്യാർഥി മോശമായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും എറണാകുളം ഗവ. ലോ കോളജ് യൂണിയൻ. സംഭവം നടക്കുമ്പോൾ വിദ്യാർഥിയുടെ മോശം പെരുമാറ്റം തടയാൻ ഒരു യൂണിയൻ ഭാരവാഹി ശ്രമിക്കുകയും യൂണിയന്റെ ഭാഗത്തുനിന്നു ഖേദം അറിയിക്കുകയും ചെയ്തിരുന്നു. അപർണ അനിശ്ടം പ്രകടിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിയും അപർണയോട് ഖേദ പ്രകടനം നടത്തിയിരുന്നു.
അപർണയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ കോളജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ഈ വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ യൂണിയൻ നേതൃത്വം വ്യക്തമാക്കി.
തങ്കം’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ലോ കോളജിലെ യൂണിയൻ ഉൽഘാടനവേദിയിൽ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർഥി അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോ ഇതിനോടകം വാർത്തയായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയായതോടെ നിരവധിയാളുകളാണ് വിദ്യാർഥിയുടെ മോശം സമീപനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു ചേർത്തു നിർത്താൻ ശ്രമിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാൾ വീണ്ടും അപർണയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു.
അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിലെത്തിയ വിദ്യാർഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. ശേഷം ഇയാൾ അപർണയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുമ്പോൾ അപർണ ഒഴിഞ്ഞു മാറി.
താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ലെന്നും അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും യുവാവ് വീണ്ടും വേദിയില്‍ എത്തി പറയുന്നു. ശേഷം കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചു. തുടർന്ന് യുവാവ് വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചെങ്കിലും അതിനു തയാറാകാതെ, ‘കുഴപ്പമില്ല പോകൂ’ എന്നാണ് വിനീത് പറഞ്ഞത്.