Thursday 21 October 2021 11:53 AM IST : By സ്വന്തം ലേഖകൻ

ഗായത്രി ചെയ്തത് തെറ്റ്, ആ അപകടത്തേക്കാൾ പ്രശ്നമാണ് ന്യായീകരണം: വിമർശിച്ച് മനോജ് കുമാർ

gayathri-suresh-manoj

വാഹനാപകടവുമായി ബന്ധപ്പെട്ട നടി ഗായത്രി സുരേഷിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറച്ചു നാളുകളായി നിറഞ്ഞു നിൽക്കുന്നത്. അപകട വാർത്തയ്ക്കു പിന്നാലെ സംഭവം വിശദീകരിച്ചെത്തിയ ഗായത്രിയുടെ പ്രതികരണത്തെ ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്തു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയെന്ന് ചൂണ്ടിക്കാട്ടി താരത്തിനു നേരെ വിമർശനവും ഉയർന്നിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ.വാഹനാപകടവുമായി ബന്ധപ്പെട്ട ഗായത്രി സുരേഷിന്റെ പ്രതികരണം േകട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ വന്നുവെന്ന് മനോജ് സരസമായി പറയുന്നു.

തെറ്റ് പൂർണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു. ‘ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറെ വഴിക്കാക്കി.’– മനോജ് പറയുന്നു.

മനോജ് കുമാറിന്റെ വാക്കുകൾ:

‘അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര്‍ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞുവരുന്നത് ഗായത്രിയുടെ അപകട വിഡിയോയെക്കുറിച്ചാണ്.

അവർക്ക് അപകടം പറ്റിയ വിഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയല്‍ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പക്ഷേ ആ വിഡിയോയില്‍ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതു കൊണ്ടാണ് ആളുകള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവര്‍ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളതാണ്.

ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാർഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു െചയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവു തരാമെന്നു പറഞ്ഞ് ഞങ്ങളുടെ നമ്പറും അവര്‍ക്ക് കൊടുത്തു. എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല. നമ്മള്‍ മര്യാദ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.

അതുകൊണ്ട് ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള്‍ അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയില്‍ത്തന്നെ പെരുമാറും. നിര്‍ത്താതെ പോയതാണ് പ്രശ്‌നം. ആരായാലും വാഹനം നിര്‍ത്താതെ പോകരുത്. ആരു വണ്ടിയിടിച്ചാലും വാഹനത്തില്‍നിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടരുത്. വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല അപകടങ്ങള്‍ സംഭവിക്കുന്നത്. അമിത വേഗത, അമിത ആവേശം, ആരെയെങ്കിലും വെട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടാണ് കേരളത്തിലെ അപകടങ്ങള്‍ കൂടുതലും ഉണ്ടാവുന്നത്. വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത്.

വണ്ടിയോടിക്കുന്നവര്‍ അപ്പുറത്തുള്ളവരെ കൂടി ചിന്തിക്കണം. കാരണം നിങ്ങളുടെ അശ്രദ്ധയില്‍ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമിത വേഗതയില്‍ ഞാനൊരിക്കലും വണ്ടിയോടിക്കാറില്ല. ഇത്രയും കാലം ദൈവം സഹായിച്ച് ഒരപകടവും ഉണ്ടായിട്ടില്ല. ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയത്. അപകടം ആർക്കും സംഭവിക്കാം. പക്ഷേ ഇതിനു ശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത്. വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങള്‌ ചെയ്തിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ശരിക്കും എനിക്ക് ചിരി വന്നുപോയി. അതെന്താ, അവര്‍ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോള്‍ നിര്‍ത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറേ വഴിക്കാക്കി. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം. പിന്നീട് ഇവരുടെ തന്നെ മറ്റൊരു വിഡിയോ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്. അതില്‍ പറയുന്നത് നേരത്തേ പറഞ്ഞതില്‍ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങള്‍ പതിയെ പോകുമ്പോള്‍ പിന്നാലെ അവര്‍ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്.

ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാന്‍ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കിൽ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആര്‍ട്ടിസ്റ്റുകളുടെ വായില്‍നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാല്‍, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായില്‍നിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വിഡിയോയില്‍ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്. ചട്ടിയും കലവുമാകുമ്പോള്‍ അങ്ങനെ അല്ലറ ചില്ലറ അപകടമൊക്കെ ഉണ്ടാവും. എന്നാലും ശ്രദ്ധിക്കുക. അപകടം പറ്റിയശേഷം ന്യായീകരിക്കരുത്. അത് തെറ്റാണ്. അപകടത്തിനുശേഷം ആ ഡ്രൈവര്‍ ജിഷിന്‍ പുറത്തിറങ്ങിയതു പോലുമില്ല. അതിനിടെ, സീരിയലില്‍ അഭിനയിക്കുന്ന ജിഷിന്‍ മോഹനാണ് ഈ സംഭവുമായി ബന്ധപ്പെട്ട് ഫോൺകോളുകൾ വന്നത്.

വിമർശനാത്മകമായി പറഞ്ഞതല്ല, ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. അറിയപ്പെടുന്നവര്‍ റോള്‍ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവര്‍ക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും ആര്‍ട്ടിസ്റ്റുകളോട് അനുഭാവപൂര്‍വം പെരുമാറുക. ആര്‍ട്ടിസ്റ്റുകൾക്കും അബദ്ധം പറ്റും. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ആര്യൻ ഖാന്റെ അവസ്ഥ തന്നെ നോക്കൂ. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ മകനാണ്. എന്നിട്ട് എന്തുണ്ടായെന്ന് നിങ്ങളെല്ലാം കണ്ടില്ലേ. എന്തായാലും വണ്ടിയില്‍ പോകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുക. അമിത വേഗത, അശ്രദ്ധ ജീവിതത്തിൽ കനത്ത നഷ്ടങ്ങൾ ഉണ്ടാക്കും.’