സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വിസ്മയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ സ്തീധനപീഡനങ്ങളെ തുടര്‍ന്ന് ശാസ്തംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടി ജുവൽ മേരി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
ജുവൽ മേരിയുടെ കുറിപ്പ്:
‘എനിക്ക് ഇനി ഇവിടെ നിൽക്കാൻ പറ്റത്തില്ല അച്ഛാ’ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ‘ഇതാണ് മോളെ ജീവിതം, ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ്’... എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത്.
ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത് എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത്! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു, തന്റെ അസ്വസ്ഥ കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലയ്ക്കും മുഖത്തും നാല് അടി കിട്ടുമ്പോൾ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം.
ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക് പറയാനാവുക, എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു. എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലും പഠിക്കൂ പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാർക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല !