താരസംഘടനയായ ‘അമ്മ’ ക്ലബ് ആണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിൽ, പ്രതിഷേധവുമായി നടൻ ജോയ് മാത്യുവും. ക്ലബ് ആയ ‘അമ്മ’യില്‍ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്കു ജോയ് മാത്യു കത്തെഴുതി. സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരിച്ചു തരണമെന്നും ജോയ് മാത്യു.
നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.
വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല.
നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ലെന്നും ജോയ് മാത്യു പറഞ്ഞു.