Tuesday 12 October 2021 12:02 PM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹം എന്നോട് ചോദിച്ചു, മൂക്കിപ്പൊടി വലിച്ച ആള് അവിടെ എങ്ങാനും ഉണ്ടോ’: കണ്ണൻ സാഗറിന്റെ കുറിപ്പ്

kannan

നെടുമുടി വേണുവിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹവുമൊത്തുള്ള ഓർമകളും പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗർ.

ഇന്നലെയാണ് മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചത്.

കണ്ണൻ സാഗറിന്റെ കുറിപ്പ് –

ഒരു വലിയ ഭാഗ്യം തന്നെയായിരുന്നു ശ്രീ. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ സൂപ്പർ ഹിറ്റായ ചാർളി എന്ന സിനിമ, അതിൽ ഒരു അവസരം വന്നത്...

അതിൽ നെടുമുടി വേണു എന്ന മഹാപ്രതിഭക്കൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരം ജീവിതത്തിലെ തന്നെ ഒരു നല്ല നിമിഷം തന്നെയായിരുന്നു...

ഷൂട്ട്‌ തപ്പകുളം എന്ന സ്ഥലത്തു ഒരു LP സ്കൂളിലാണ്, ഞാൻ മാറിയിരിക്കുന്നു. ഈ സമയം ഒരു പ്രായമുള്ള, അഭിനയിക്കാൻ വന്ന ഒരു അച്ഛൻ മൂക്കിപ്പൊടി വലിച്ചു. നല്ല മണമുള്ള മൂക്കിപ്പൊടി, ഈ വഴി ഷൂട്ടിനു പോയ നെടുമുടി സർനെ ഞാൻ തൊഴുതു, അദ്ദേഹം കൈയ്യും കാണിച്ചു...

കുറെ കഴിഞ്ഞു എന്റെയും സീൻ ആയി അവിടെ നിൽക്കുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു മൂക്കിപ്പൊടി വലിച്ച ആള് അവിടെ എങ്ങാനും ഉണ്ടോ, ഞാൻ ഒന്ന് പരുങ്ങി, ആരാരിക്കും, ഞാൻ നോക്കാം സർ, ഞാൻ ആ മൂക്കിപ്പൊടി വലിച്ച അപ്പാപ്പനെ നോക്കി നടപ്പായി, കണ്ടു മൂക്കിപ്പൊടി കയ്യിൽ തട്ടിയിട്ടു വലിക്കാനുള്ള തിടുക്കത്തിൽ നിൽക്കുന്നു, ഞാൻ അടുത്ത് ചെന്ന് അച്ഛാ ശകലം മൂക്കിപ്പൊടി തരുമോ, എനിക്കാണെന്ന് കരുതി ഞെട്ടിയ അച്ഛൻ ഒരു നോട്ടം നോക്കി, അയ്യോ എനിക്കല്ല നെടുമുടി സർന് വേണ്ടിയാണ്, അദ്ദേഹത്തിന് ഉണ്ടായ സന്തോഷം ഇപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നു, അതിനെന്താ ഇന്നാ കൊണ്ടു കൊടുക്ക്‌..

മൂക്കിപ്പൊടി നെടുമുടി സർന് ഞാൻ കൊണ്ടുകൊടുത്തു വലിച്ചു നല്ലപൊടി എന്നു അഭിപ്രായവും പറഞ്ഞു,

ഷൂട്ട് തുടർന്നു ഇടക്ക് അദ്ദേഹം എന്നോട് പറയും ആ മൂക്കിപ്പൊടി കാരനെ ഇവിടെ എങ്ങാനും കണ്ടോ, ഞാൻ ഉടൻ ഓടും മൂക്കിപ്പൊടി കാരനെ തേടി...

എന്തോ ഒരു വലിയ സന്തോഷമായിരുന്നു ഒരു ഭ്രുത്യനെ പോലെ ആഗ്ഞ്ഞക്കായി കാത്തുനിൽക്കുന്ന ഒരാളായി മാറി, കുറെ നല്ലകാര്യങ്ങൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഞാനും ആ ഭാഗത്തു മാറിനിൽക്കും കാരണം മൂക്കിപ്പൊടികാരനെ തിരക്കിയാലോ...

എനിക്ക് ഓർക്കാൻ ഈ ഒരു അനുഭവം ധാരാളം, ഇതല്ലാതെയും ചാനലിൽ ചിലപരിപാടികളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ എനിക്ക് സാധിച്ചു, ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ തന്നെയാണ് മലയാള സിനിമയുടെ അനശ്വരതയിലേക്ക് കടന്ന ആ മഹാനടനെക്കുറിച്ചു ഓർക്കാൻ...

കണ്ണീർ പ്രണാമം അർപ്പിച്ചു ആ ആത്മാവിനു വേണ്ടി അകമഴിഞ്ഞു പ്രാർഥനകൾ നേർന്നു, ഈ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു ആദരവോടെ, ആദരാഞ്ജലികൾ..