‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആമസോൺ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങിയെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരക്കാറിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു ആന്റണി.
‘മരക്കാർ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവിൽ അത് പൂർത്തിയായപ്പോഴും തിയറ്റർ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോൾ എന്റെ മനസിൽ.
നിലവില്‍ 50 ശതമാനം ആളുകളെ തിയറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. ഇതൊരു വലിയ സിനിമയാണ്. ഇനിയും റിലീസ് നീട്ടിക്കൊണ്ടുപോകാനാകില്ല. തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്നത് പരിഗണനയിലില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും’. –ആന്റണി വ്യക്തമാക്കി.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലാണ് നായകൻ.