Wednesday 05 May 2021 03:26 PM IST : By സ്വന്തം ലേഖകൻ

മറക്കില്ല ആ ചിരിയഴക്! ശരണിന് ആദരാഞ്ജലികള്‍ അർപ്പിച്ച് മോഹൻലാൽ

saran-new

അന്തരിച്ച സിനിമാ–സീരിയല്‍ താരം ശരൺ വേണുവിന് ആദരാഞ്ജലികള്‍ അർപ്പിച്ച് മോഹൻലാൽ. മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രത്തിലെ വേഷമാണ് ശരണിനെ ജനപ്രിയനാക്കിയത്.

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. 40 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിത്രം, അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും ശരണ്‍ അഭിനയിച്ചിട്ടുണ്ട്. ശരണിന്റെ അച്ഛന്‍ എസ് വേണു ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു.

ചിത്രം സിനിമയിൽ മോഹൻലാലിന്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു ശരണിന്റേത്. സായിപ്പിനെ പറ്റിക്കാൻ ആറ്റിൽ ചാടുന്ന പയ്യനെ ചിരിയോടു കൂടിയെ പ്രേക്ഷകർ എന്നും ഓർക്കൂ. ‘അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടേ, പോകൂ....’എന്ന ശരണിന്റെ ഡയലോഗും അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു.

സിനിമ–സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.