Wednesday 25 May 2022 09:25 AM IST : By സ്വന്തം ലേഖകൻ

ചുറ്റും മലിന ജലവും വെള്ളക്കെട്ടും...ദുരിത ജീവിതം വെളിപ്പെടുത്തി മുരുകൻ മാർട്ടിൻ

murugan-martin

താനും കുടുംബവും താമസിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിലെ ദുരിത ജീവിതം വെളിപ്പെടുത്തി നടൻ മുരുകൻ മാർട്ടിൻ. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ കോളനിയിൽ വെള്ളം കയറിയിരുന്നു. വെള്ളക്കെട്ടിന്റെ ദുരിതകാഴ്ചകൾ മുരുകൻ സോഷ്യൽ മീഡിയ ലൈവിൽ പങ്കുവച്ചു.

നടപ്പാതയിലും വീടുകളിലും വെള്ളം കയറി. നാൽപ്പതു വർഷത്തിലേറെയായി ഈ പ്രദേശം അഭിമുഖീകരിക്കുന്ന ദുരിതമാണിതെന്നും പല തവണ അധികൃതരെ സമീപിച്ചിട്ടും ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ലെന്നും മുരുകൻ വിഡിയോയിൽ പറയുന്നു.

കഴിഞ്ഞ 30 വർഷമായി കടവന്ത്ര പി ആൻഡ് ടി കോളനിയിലാണ് മുരുകൻ താമസിക്കുന്നത്. കലി, അങ്കമാലി ഡയറീസ്, ലൂസിഫർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മുരുകൻ മാർട്ടിൻ.

കൊച്ചി നഗരത്തിൽ വെള്ളക്കെട്ടിന്റെ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗാന്ധിനഗറിന് സമീപത്തെ പി ആൻഡ് ടി കോളനി. നടൻ മുരുകൻ മാർട്ടിന്റെ അടക്കം തൊണ്ണൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. നല്ലൊരു മഴ പെയ്താൽ സമീപത്തെ പേരണ്ടൂര്‍ കനാലില്‍നിന്ന് മലിനജലം കോളനിയിലേക്ക് ഒഴുകും. അടുക്കളയിലും കിടപ്പുമുറിയിലും വരെ മാലിന്യം നിറയും. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് കോളനിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചുനല്‍ക‌ുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അത് പൂർത്തീകരിക്കാനായിട്ടില്ല.