നടൻ ശബരീനാഥന്റെ അകാല നിര്യാണത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയൽ ലോകവും പ്രേക്ഷകരും. 43–ാം വയസ്സിൽ ഹൃദയാഘാതം ശബരിയെ മരണത്തിലേക്കു കൊണ്ടു പോയത്
സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കുവാനായിട്ടില്ല.
നിലവിളക്കിലെ ആദിത്യന്‍, അമലയിലെ ദേവന്‍, സ്വാമി അയ്യപ്പനിലെ വാവർ എന്നിങ്ങനെ മലയാളി കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടനാണ് ശബരി. അപ്രതീക്ഷിതമായായിരുന്നു ശബരിയുടെ സീരിയല്‍ പ്രവേശനം. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരി ഒരു അഭിനേതാവിന്റെ അസാന്നിധ്യത്തില്‍ പകരക്കാരനായാണ് അഭിനയരംഗത്തെത്തിയത്. തുടർന്ന് നിലവിളക്ക്, അമല, പ്രണയം, സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി സീരിയലുകള്‍. ഇതിനോടകം മികച്ച നടൻ എന്ന പേര് നേടാനും പ്രേക്ഷക പ്രീതി നേടാനും ശബരിയ്ക്കായി.
തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ് ശബരി. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരു ഡേറ്റ എന്‍ട്രി സ്ഥാപനത്തിലാണ് മുൻപ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബാഡ്മിന്റൻ സ്റ്റേറ്റ് ലെവല്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കളാണ്.