നടി സനുഷയുടെ സഹോദരനും നടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരിച്ചയാള്‍ പിടിയില്‍.
മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) ആണ് പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷ് നൽകിയ പരാതിയെത്തുടർന്ന്, കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സഹോദരന്‍ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണത്രേ. വാട്സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.
മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. രണ്ടുവര്‍ഷം മുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചിരുന്നതത്രേ. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല.