ഓർമകളിൽ വേദനയായി പടർന്നു കയറുകയാണ് സുശാന്ത്. ആ വിയോഗം സമ്മാനിച്ച വേദനയും നിഷ്ക്കളങ്കമായ പുഞ്ചിരിയും പ്രിയപ്പെട്ടവരെ ഓരോ നിമിഷത്തിലും സങ്കടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതുല്യമായ പ്രകനങ്ങളും അമൂല്യമായ ഓർമകളും ബാക്കിയാക്കി പോയ സുശാന്ത് പ്രിയപ്പെട്ടവർക്കായി മറ്റൊന്നു കൂടി ബാക്കിവച്ചിരിക്കുന്നു. സുശാന്ത് അമ്മയ്ക്കായി എഴുതിയ കത്താണ് കണ്ണീർ കാഴ്ചയാകുന്നത്.
''നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു.. ഇപ്പോൾ നിങ്ങളുടെ ഓര്‍മ്മകൾ കൊണ്ടാണ് എന്റെ ജീവിതം.. ഒരു നിഴൽ പോലെ.. ഒരു മിന്നായം പോലെ.. സമയം അവിടെ നിന്നും നീങ്ങുന്നില്ല.. ഇത് വളരെ മനോഹരമാണ്.. എന്നന്നേക്കും ഉള്ളതാണ്.. എന്നോടൊപ്പം എന്നും ഉണ്ടാകുമെന്ന് നിങ്ങൾ വാക്ക് തന്നിരുന്നു.. എന്ത് വന്നാലും പുഞ്ചിരിച്ചു കൊണ്ടിരിക്കുമെന്ന് ഞാനും നിങ്ങൾക്ക് വാക്ക് നൽകിയിരുന്നു... നമ്മൾ രണ്ട് പേരും തെറ്റായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്..' എന്നാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കത്തിലെ വാചകങ്ങൾ''.
അമ്മയോടുള്ള അടുപ്പവും പഴഘട്ടങ്ങളിലും സുശാന്ത് പ്രകടിപ്പിച്ചിട്ടുണ്ട്. മരണത്തിനു മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലും അമ്മയുടെ ഓർമയായിരുന്നു. 2002 -ൽ, സുശാന്ത് പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോളാണ് അമ്മ മരിച്ചത്. ആ വേദന ഏറെ അലട്ടിയിട്ടും സുശാന്ത് കഷ്ടപ്പെട്ടുതന്നെ പഠിച്ചു. ദില്ലി സർവകലാശാലയുടെ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കായിരുന്നു. അമ്മ മരിച്ച ശേഷം സുശാന്തിന്റെ കുടുംബം പട്ന വിട്ട് ദില്ലിയിലേക്ക് താമസം മാറി.