എൽദോയെ മലയാളി മറന്നിട്ടുണ്ടാകില്ല. കൊച്ചി മെട്രോയിൽ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത പരിഹാസങ്ങളും അപമാനങ്ങളും നേരിട്ട അങ്കമാലി സ്വദേശി എല്‍ദോ കേരളത്തിൽ സോഷ്യൽ മീഡിയ ആക്രമണത്തിന്റെ ഇരയാണ്.
കൊച്ചി മെട്രോയിലെ ‘പാമ്പ്’ എന്ന വിശേഷണത്തോടെ, സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് എൽദോ നിരപരാധിയെന്നു തെളിയുകയും ചെയ്തു.
ഇപ്പോഴിതാ എൽദോയുടെ ജീവിതം സിനിമയിലൂടെ മലയാളിയെ തേടിയെത്തുന്നു. ‘വികൃതി’ എന്ന ചിത്രമാണ് എൽദോ നേരിട്ട വേദനയുടെ കഥ പറയുക. സുരാജ് വെഞ്ഞാറമ്മൂട് ആണ് എൽദോയെ അവതരിപ്പിക്കുന്നത്.
സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷ്മിയും വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായാണ് ഇരുവരും എത്തുക.
എൽദോയുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷത്തിൽ സൗബിന്‍ ഷാഹിർ ചിത്രത്തിലെത്തും. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൗബിനും സുരാജും തന്നെയാണ് സിനിമ ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് അറിയിച്ചത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി. തോമസാണ്. ചിത്രം ഒക്ടോബര്‍ നാലിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം ഹിറ്റാണ്.