Saturday 25 June 2022 01:28 PM IST : By സ്വന്തം ലേഖകൻ

‘ഉണരുമോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി, ഇല്ല ഒരനക്കവുമില്ല... ഇനി സുമേഷേട്ടൻ വിളി കേൾക്കില്ല’: കുറിപ്പ്

vinod

‘മറിമായം’ എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ വി.പി ഖാലിദ് ഓർമയായി. വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ, വി.പി ഖാലിദിനെക്കുറിച്ച് മറിമായത്തിലെ സഹതാരം വിനോദ് കോവൂര്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വിനോദ് കോവൂര്‍ എഴുതിയ കുറിപ്പ് –

രംഗ ബോധമില്ലാത്ത കോമാളി ഞങ്ങളുടെ സുമേഷേട്ടനെയും കൊണ്ടുപോയി. മനസിനെ നടുക്കുന്ന വാർത്തയായിരുന്നു രാവിലെ തന്നെ കേട്ടത്. വിശ്വാസിക്കാനായില്ല. സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു. പക്ഷെ പ്രാർത്ഥനയൊന്നും പടച്ചോൻ കേട്ടില്ല. വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ ചേതനയറ്റ് കിടക്കുന്ന ഖാലിദ്ക്കയെ കണ്ടപ്പോൾ, മറിമായത്തിന്റെ സെറ്റിൽ ഇടയ്ക്ക് ബോധം കെട്ട് ഉറങ്ങാറുളള സുമേഷേട്ടനെയാണ് ഓർമ്മ വന്നത്. ഉണരുമോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി. ഇല്ല ഒരനക്കവുമില്ല. ഇനി സുമേഷേട്ടൻ വിളി കേൾക്കില്ല.

വൈക്കത്ത് ടോവിനോ നായകനാകുന്ന ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഖാലിദ്ക്ക. ഇന്ന് കാലത്തും മേക്കപ്പ് ഇട്ട് ഒരു സീൻ അഭിനയിച്ച ശേഷം മൂത്രമൊഴിക്കാൻ അടുത്ത വീട്ടിലെ ടോയ്‌ലറ്റിലേക്ക് പോയതാണ്. അവിടെ കമഴ്ന്ന് വീണ് നെറ്റി പൊട്ടി രക്തം ഒരുപാട് വാർന്നൊഴുകിയ നിലയിലാണ് കണ്ടെത്തിയത്. അടുത്തുള്ള ഹോസ്പ്പിറ്റലിൽ എത്തിക്കും മുമ്പേ ശ്വാസം നിലച്ചിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ്മാർട്ടം വേണ്ടി വന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ടിലാണ് മരണകാരണം അറ്റാക്ക് ആണെന്ന് അറിയുന്നത്. ഏതായാലും സുമേഷേട്ടന്റെ ആഗ്രഹം പോലെ തന്നെ മരണം നടന്നു. മറിമായം ഷൂട്ടിനിടയിൽ പലപ്പോഴും പറയാറുണ്ടായിരുന്നു മരിക്കുമ്പോൾ വേദിയിൽ വെച്ച് മരിക്കണമെന്ന്. ഫോർട്ട് കൊച്ചിയിലെ മുൻസിപ്പൽ ഹാളിൽ സുമേഷേട്ടന്റെ മയ്യത്ത് എത്തുമ്പോഴേക്കും അവസാനമായി സുമേഷേട്ടനെ ഒരു നോക്ക് കാണാൻ സുമേഷേട്ടന്റെ ആരാധകർ ഒരു പാട് എത്തിയിരുന്നു.

2011 ൽ മഴവിൽ മനോരമയിൽ മറിമായം തുടങ്ങുമ്പോൾ മേക്കപ്പ്മാനായിട്ടാണ് ഖാലിദ്ക്ക വന്നത്. എന്റെ മുഖത്താണ് ആദ്യം ചായം തേച്ചത് . എന്റെ മുഖത്തെ മേക്കപ്പ് കണ്ട് സംവിധായകനും മറ്റ് താരങ്ങളും ചിരിച്ചു. ഡാൻസിനൊക്കെ മേക്കപ്പ് ചെയ്ത പോലെയായിരുന്നു അത്.

ഇത് ശിയായിട്ടില്ല എന്ന ഡയരക്ടർ പറഞ്ഞപ്പോൾ .

"എന്നെ കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റു" എന്ന് ഫോർട്ട് കൊച്ചി ഭാഷയിൽ മറുപടി പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു പോയി.

നിങ്ങൾ മേക്കപ്പ് ചെയ്യണ്ട - അഭിനയിക്കാനറിയോ ? എന്ന് ഡയരക്ടർ ചോദിച്ചപ്പോൾ .

ഞാൻ ഒരുപാട് നാടകങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

അങ്ങനെ മേക്കപ്പ് ചെയ്യാൻ വന്ന ഖാലിദ്ക്ക മറിമായത്തിലെ കഥാപാത്രമായി. അന്നത്തെ മറിമായത്തിന്റെ അസോസിയേറ്റ് ആയിരുന്ന സലിം ഹസ്സൻ എന്ന പ്യാരിജാത നാണ് ഖാലിദ് ക്കക്ക് സുമേഷ് എന്ന പേരിട്ടത്. പിന്നീടിങ്ങോട്ട് എത്രയെത്ര കഥാപാത്രങ്ങൾ . ഏത് കഥാപാത്രവും സുമേഷേട്ടന്റെ കൈയ്യിൽ ഭദ്രം. മറിമായത്തിലെ കാരണവർ ഷൂട്ടിംഗ് ഇടവേളകളിൽ പഴയകാല കഥകൾ ഒക്കെ പറയും . ഒരുപാട് അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയായിരുന്നു ഖാലിദ് ക്ക .ഒപ്പം നല്ല ഹ്യൂമർ സെൻസുള്ള നടനും .

പഴയ പാട്ടുകളെല്ലാം അനായാസമായി പാടും. മറിമായത്തിൽ വന്നതിന് ശേഷം കുറേ സിനിമകളിലും കൊച്ചു കൊച്ചു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ റിലീസായ ചിത്രം മമ്മുക്കയുടെ "പുഴു " ആയിരുന്നു. ലോകം മുഴുവൻ ആരാധകരുണ്ടായിരുന്നു സുമേഷേട്ടന് . പലപ്പോഴും വിദേശങ്ങളിൽ പ്രോഗ്രാമിന് പോകുമ്പോൾ പലരും സുമേഷേട്ടനോട് പ്രത്യേകം ചോദിച്ചു ന്ന് പറയാൻ പറയും. ഇന്ന് മരണം നടന്ന ദിവസം . മമ്മുക്കയും, ലാലേട്ടനും, ഡയരക്ടർ പ്രിയദർശൻ സാറു മടക്കം നിരവധി പേർ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സിനിമയിലെ നായകനായ ടോവിനോ മോർച്ചറിയിലും ഫോർട്ട് കൊച്ചിയിലെ ഹാളിലും വന്നിരുന്നു. സിനിമയുടെ കൺട്രോളർ ബാദുഷ ക്കയും മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്ന. ഇതൊക്കെ സുമേഷേട്ടൻ എന്ന നടനോടുള്ള ഇഷ്ട്ടം കൊണ്ടാണ്.സിനിമയുടെ ലൊക്കേഷനിൽ വെച്ച് പ്രൊഡ്യൂസറായ ആൻന്റോ ജോസഫ് സാറോട് എന്റെ കൈയ്യിൽ നല്ലൊരു കഥയുണ്ടെന്നും മറിമായത്തിലെ താരങ്ങളെ വെച്ച് ചെയ്യണമെന്നും സാറ് പ്രൊഡ്യൂസ് ചെയ്യണമെന്നും പറഞ്ഞു ന്ന് ആൻന്റോ ജോസഫ് സാർ മോർച്ചറി പരിസരത്തിൽ വെച്ച് ഞങ്ങളോട് പറയുകയുണ്ടായി. മറിമായത്തിന്റെ സെറ്റിൽ വെച്ച് ഞങ്ങളോടും ഈ സിനിമാ കാര്യം പറയാറുണ്ടായിരുന്നു. അതൊക്കെ നടക്കാത്ത സ്വപ്നമായ് . ഖാലിദ് ക്ക യാത്രയായ് . ആരേയും ബുദ്ധിമുട്ടിക്കാതെ . അഭിമാനിക്കാം ഖാലിദ് ക്കക്ക് ആൺ മക്കളെല്ലാം മലയാള സിനിമയുടെ പ്രിയപ്പെട്ടവരായതിൽ . ഒരാഴ്ച്ച മുമ്പാണ് മറിമായം ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ പിരിയുന്നത്. അവസാന ദിവസം ഫ്രീക്കനായിട്ടായിരുന്നു സുമേഷേട്ടന്റെ വേഷം .ഞായറാഴ്ച്ചയിലെ എപ്പിസോഡിൽ കാണാം.

അടുത്ത ഷെഡ്യൂളിൽ ഷൂട്ടിന് ചെല്ലുമ്പോൾ ശരിക്കും ഞങ്ങൾക്കെല്ലാവർക്കും വിഷമമാകും. സുമേഷേട്ടൻ എന്ന കഥാപാത്രമില്ലാത്ത എപ്പിസോഡുകൾ . കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ മറിമായത്തിൽ നിന്ന് ആദ്യമായ് ഒരാൾ ഇല്ലാതാകുന്നു. പത്ത് ആർട്ടിസ്റ്റുകൾ എന്നത് 9 പേരായി ചുരുങ്ങുന്നു. ചിന്തിക്കാൻ വയ്യ. ആലോചിക്കാൻ വയ്യ. മറിമായത്തിലെ ഞങ്ങളുടെ കാരണവരാണ് വിട പറഞ്ഞിരിക്കുന്നത്. ഞങ്ങളെ ആരേയും ഖാലിദ് ക്ക പേരെടുത്ത് വിളിക്കാറില്ല. സ്നേഹത്തോടെ മോനേ മോളേ എന്നേ വിളിക്കാറുള്ളു.

ഖാലിദ് ക്ക ..... ഇങ്ങള് ഇനിയും ജീവിക്കും ഇത് വരെ നിങ്ങൾ ചെയ്ത് തീർത്ത കഥാപാത്രങ്ങളിലൂടെ . അല്ലെങ്കിലും കലാകാരന്മാർക്ക് മരണമില്ല എന്ന് ഖാലിദ് ക്കതന്നെ പറയാറില്ലേ ?

ഇനി സ്വർഗ്ഗത്തിലിരുന്ന് സുമേഷേട്ടൻ സുമേഷേട്ടൻ ഇല്ലാത്ത മറിമായം എപ്പിസോസുകൾ കാണും .

ഖാലിദ് ക്ക യുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

പ്രണാമം.