പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകൾക്കും ആശംസകൾക്കും നടുവിൽ പ്രിയ ഗായിക മഞ്ജരിയ്ക്ക് മിന്നുകെട്ട്. തിരുവനന്തപുരത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു മഞ്ജരിയുടെയും ജെറിന്റെയും വിവാഹം. മഞ്ജരിയുടെ ബാല്യകാല സുഹൃത്ത് ജീവിതത്തിലും കൈപിടിച്ച അസുലഭ നിമിഷത്തിനാണ് നാട് സാക്ഷിയായത്.
ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ചുവന്ന സാരിയിൽ സുന്ദരിയായാണ് മഞ്ജരി കതിർമണ്ഡപത്തിലേക്ക് എത്തിയത്. ചുവന്ന നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ആണ് ജെറിൻ ധരിച്ചത്. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമാണു വിരുന്നു സൽക്കാരം.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കത്തില്‍ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.
‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.