അപ്രതീക്ഷിതം!!! ഗായകൻ കെ.കെയുടെ വിയോഗത്തെ ഇങ്ങനെയല്ലാതെ രേഖപ്പെടുത്താനാകില്ല...53 ആം വയസ്സില്‍ പാതിപാടിയ ഒരു പാട്ടു പോലെ അദ്ദേഹം ജീവിതം എന്ന വേദിയില്‍ നിന്നിറങ്ങിപ്പോയി...ആ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ–സംഗീത ലോകം.
ഇന്നലെ കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ ഒരു സംഗീത പരിപാടി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരഞ്ജലികളർപ്പിച്ച് എത്തിയത്. അക്ഷയ് കുമാർ, സോനു നിഗം, ശ്രേയാ ഘോഷാൽ, മോഹിത് ചൗഹാൻ, ക്രിക്കറ്റ്താരം വീരേന്ദർ സേവാഗ് എന്നിവർ അവരിലുൾപ്പെടുന്നു.
കെ.കെയുടെ വിയോഗത്തിൽ അതിയായ സങ്കടവും ഞെട്ടലുമുണ്ടെന്നാണ് നടൻ അക്ഷയ് കുമാറിന്റെ ട്വീറ്റ്. കനത്ത നഷ്ടമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
കെ.കെ ഇനിയില്ല എന്ന ഞെട്ടലിലാണ് ഗായിക ശ്രേയാ ഘോഷാൽ. ഇത് ഉൾക്കൊള്ളാനാവുന്നതിലും കഠിനമാണ്. ഹൃദയം നുറുങ്ങിപ്പോയി എന്നാണ് അവർ ട്വീറ്റ് ചെയ്തത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ലെജൻഡ് എന്ന തമിഴ് ചിത്രത്തിൽ ‘കൊഞ്ചി കൊഞ്ചി...’ എന്ന ഗാനം കെ.കെയോടൊപ്പമാണ് ശ്രേയ ആലപിച്ചത്.
കരച്ചിലടക്കാനാവുന്നില്ല എന്ന് ഗായകൻ വിശാൽ ദൽദാനി ട്വിറ്ററിൽ കുറിച്ചു. എന്തൊരു ശബ്ദം, സംഗീതം, മനുഷ്യൻ... എന്നെന്നും കെ.കെ... എന്നും അദ്ദേഹം ഓർക്കുന്നു.
ഇത് ശരിയല്ലെന്നും നിങ്ങൾക്ക് പോകാനുള്ള സമയം ഇതല്ലെന്നുമാണ് ഗായകൻ മോഹിത് ചൗഹാന്റെ ട്വീറ്റ്. ഒരുമിച്ചൊരു യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നതല്ലേ ? പിന്നെ നിങ്ങൾ മാത്രം എങ്ങനെ പോകുമെന്നും അദ്ദേഹം.